പത്തുവയസുള്ള കുട്ടികളെ പീഡിപ്പിച്ച കേസുകളിൽ പ്രതിയായ മുടവന്മുകൾ കുന്നുംപുറത്തു വീട്ടിൽ വിജയന് (73) പതിമൂന്ന് വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അഞ്ചു മീര ബിർളയാണ് ഇയാള്‍ക്കെതിരെ ശിക്ഷ പുറപ്പെടുവിച്ചത്. അസുഖ ബാധിതനായി കിടപ്പിലായിരുന്ന പ്രതിയെ ആംബുലൻസിലാണ് കോടതിയിൽ എത്തിച്ചത് .
അസുഖബാധിതനായതിനാൽ പ്രതി കോടതിയിൽ ഹാജരായിരുന്നില്ല. അതിനാൽ വിധി പറയുന്നതിനായി ആംബുലൻസും വൈദ്യസഹായവും നൽകി പ്രതിയെ ഹാജരാക്കാൻ കോടതി നിർദേശിച്ചു.ഒരു കേസിൽ പത്ത് വർഷം വെറും തടവും ഒരു ലക്ഷം രൂപ പിഴയും അടുത്ത കേസിൽ മൂന്ന് വർഷവും അമ്പതിനായിരം രൂപ പിഴയുമാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും കുട്ടിക്ക് നൽകണം.
2021-2022 കാലഘട്ടത്തിലാണ് സംഭവങ്ങൾ നടന്നത്. മുടവൻമുകളിൽ പലവ്യഞ്ജനകട നടത്തിവരുകയായിരുന്നു പ്രതി. കടയിൽ സാധനം വാങ്ങാൻ എത്തിയ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു പല തവണകളായി പീഡിപ്പിക്കുകയായിരുന്നു.