ഒരു വിദേശ രാജ്യവുമായി അഫ്ഗാൻ മണ്ണിൽ ഡ്രോൺ ആക്രമണങ്ങൾ നടത്താൻ കരാറുണ്ടെന്ന് പാകിസ്ഥാൻ സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഈ വെളിപ്പെടുത്തലാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള തുർക്കി ചർച്ചകളിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. പാകിസ്ഥാനിൽ പാക്-താലിബാൻ ആക്രമണങ്ങൾ നടത്തുമ്പോൾ അഫ്ഗാൻ മണ്ണിൽ തിരിച്ചടി നൽകാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് അഫ്ഗാൻ അംഗീകരിക്കണം എന്ന് പാകിസ്ഥാൻ ചർച്ചകളിൽ ആവശ്യപ്പെട്ടു.
ഡ്രോൺ ആക്രമണവുമായി ബന്ധപ്പെട്ട് വിശദികരിക്കവെ, അത്തരത്തിലുള്ള ആക്രമണങ്ങൾ തടയാൻ പാകിസ്ഥാന് കഴിയില്ലെന്നും, തങ്ങൾ വിദേശ രാജ്യവുമായി കരാറുണ്ടാക്കിയിട്ടുണ്ടെന്നും കരാർ ലംഘിക്കാൻ സാധ്യമല്ല" എന്നും പാകിസ്ഥാൻ പ്രതിനിധി സംഘം സൂചിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ കരാറിൽ ഏർപ്പെട്ട "വിദേശ രാജ്യം" ഏതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടില്ല. ചർച്ചയിൽ ഒരു വ്യക്തമായ നിലപാട് അവതരിപ്പിക്കുന്നതിന് പകരം, പാകിസ്ഥാൻ പ്രതിനിധി സംഘത്തിൽ ഏകോപനം ഉണ്ടായിരുന്നില്ല, അവർ പിന്മാറാനാണ് കൂടുതൽ താൽപ്പര്യം കാണിച്ചതെന്നും റിപ്പോർട്ട് പറയുന്നു.