66,560 രൂപ ലോൺ ശരിയാക്കി തരാമെന്ന വ്യാജവാഗ്ദാനം നൽകി തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് അത്തോളി മാലതി നഗർ സ്വദേശി അബ്ദുൾ റസാഖ് (60) നെയാണ് തൃശ്ശൂർ റൂറൽ പോലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിൽ നിന്നാണ് പിടികൂടിയത്. മതിലകം പാപ്പിനിവട്ടം സ്വദേശിയെ പറ്റിച്ച് പണം തട്ടിയ കേസിലാണ് നടപടി.
പ്രതി മുംബൈ സ്വദേശിയിൽ നിന്നും രണ്ട് കോടി രൂപ വായ്‌പ ശരിയാക്കി തരാമെന്നാണ് മതിലകം സ്വദേശിക്ക് നൽകിയ വാഗ്‌ദാനം. പിന്നീട് 2025 ജൂലൈ 5 മുതൽ പല തവണകളായി 66560 രൂപ പ്രതി കൈപ്പറ്റി. എന്നാൽ വായ്‌പ ശരിയാക്കി നൽകുകയോ കൈപ്പറ്റിയ പണം തിരികെ നൽകുയോ ചെയ്‌തില്ല. ഇതോടെ പ്രതിക്കെതിരെ പൊലീസിൽ മതിലകം സ്വദേശി പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് നിന്ന് അബ്ദുൾ റസാഖിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.