സിപിഐ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് കേരളം പിഎം ശ്രീയില്‍ ഒപ്പുവച്ചു . വിദ്യാഭ്യാസ സെക്രട്ടറിയാണ് ഒപ്പുവച്ചത് . ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്. കേരളം ദേശീയ വിദ്യാഭ്യാസ ചട്ടക്കൂട് അംഗീകരിക്കേണ്ടിവരും. ഒരു ബ്ലോക്കില്‍ രണ്ട് സ്കൂളുകള്‍ പി.എം. ശ്രീയാകും. നീക്കത്തില്‍ എതിര്‍പ്പറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ടിരുന്നു.
ഇതോടെ പിഎം ശ്രീയില്‍ ഭാഗമാകുന്ന 34ാമത്തെ സര്‍ക്കാരായി കേരളം മാറിയിരിക്കുകയാണ്. തടഞ്ഞു വച്ച ഫണ്ട് ഉടന്‍ നല്‍കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. 1500 കോടി രൂപ ആദ്യ ഗഡുവായി ഉടന്‍ സംസ്ഥാനത്തിന് കൈമാറും.
മന്ത്രിസഭയില്‍ ചര്‍ച്ച വന്നാല്‍ ശക്തമായി എതിര്‍ക്കാന്‍ ബിനോയ് വിശ്വം സിപിഐ മന്ത്രിമാരോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മന്ത്രിസഭയില്‍ വിഷയം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി ഗൗനിക്കാത്തതില്‍ സിപിഐക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു. പാര്‍ട്ടി തീരുമാന പ്രകാരം റവന്യു മന്ത്രി കെ രാജന്‍ മന്ത്രിസഭയില്‍ വിഷയം എടുത്തിട്ടിട്ടും മുഖ്യമന്തി പിണറായി വിജയനോ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയോ ഒന്നും പറയാതിരുന്നത് അവഗണനയായി സിപിഐ കാണുകയാണ്. അതിനിടെയാണ് എതിർപ്പുകളെല്ലാം മറികടന്ന് പിഎം ശ്രീ ധാരണാ പത്രത്തിൽ സംസ്ഥാനം ഒപ്പുവെച്ചത്.
കേന്ദ്ര സർക്കാർ പദ്ധതിയായ പിഎം ശ്രീയെ ചൊല്ലി കേരളത്തിലെ ഇടതുമുന്നണിയിൽ തർക്കം രൂക്ഷമായിരുന്നു. ‘ഒരു കാരണവശാലും ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പാക്കില്ല’ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള പദ്ധതി അംഗീകരിക്കുന്നത് ഇടതുപക്ഷത്തിന്റെ അടിസ്ഥാന നയങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള പിൻവാതിൽ നീക്കമാണെന്നും സിപിഐ ആരോപിക്കുന്നു. എന്നാൽ, പദ്ധതിയിൽ ചേർന്നില്ലെങ്കിൽ കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട കോടികളുടെ ഫണ്ട് നഷ്ടമാകുമെന്നാണ് സർക്കാർ വാദം. വിഷയം മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാരായ കെ. രാജനും പി. പ്രസാദും ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ പ്രതികരിച്ചില്ല.