കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷത്തിന് നേതൃത്വത്തിന് നല്‍കിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് എസ്ഡിപിഐ. സമരത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുത്തിട്ടുണ്ട്. പ്രശ്‌നം ഉണ്ടാക്കിയ ക്രിമിനലുകള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. ഫാക്ടറിക്ക് തീ ഇട്ടതും ആക്രമിച്ചതും അവരാണെന്നും എസ്ഡിപിഐ ആരോപിച്ചു.
കോഴിക്കോട് താമരശേരി ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ആം ആദ്മി പ്രവര്‍ത്തകനും, സമരസമിതി പ്രവര്‍ത്തകനുമായ താമരശ്ശേരി സ്വദേശി ബാവന്‍കുട്ടി(71), റഷീദ് (53) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികളെല്ലാം ഒളിവിലാണ്. എട്ട് കേസുകളിലായി 356 പേരാണ് പ്രതികള്‍.
ജനകീയ സമരങ്ങളോട് സി.പി.എം പുലര്‍ത്തിപ്പോരുന്ന അസഹിഷ്ണുതയാണ് കാണുന്നത്. കേസിലെ ഒന്നാം പ്രതി ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റാണ്. താമരശ്ശേരി ഫ്രഷ് കട്ട് സമരസമിതിക്ക് നേതൃത്വം നല്‍കിയതും കലാപമുണ്ടാക്കിയതും എസ് ഡി പി ഐ ആണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഈ ആരോപണം ദുരുദ്ദേശപരമാണ്. പോലീസിനെ ഉപയോഗിച്ച് ജനകീയ സമരത്തെ അടിച്ചമര്‍ത്തുകയും ഫ്രഷ് കട്ട് മാനേജ്‌മെന്റിന് സംരക്ഷണം നല്‍കുകയുമാണ് സിപിഎം ചെയ്യുന്നത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശ സമരത്തോടൊപ്പം എസ്ഡിപിഐ ഉറച്ചുനില്‍ക്കുമെന്നും എസ്ഡിപിഐ വ്യക്തമാക്കി.
സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ടി മെഹറൂഫ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. വധശ്രമം,കലാപം ,വഴി തടയല്‍, അന്യായമായി സംഘം ചേരല്‍,പോലീസ് കൃത്യനിര്‍വ്വഹണം തടസപ്പെടുത്താല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പൊലീസിനെ വളഞ്ഞിട്ട് പ്രതിഷേധകാര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രതിഷേധത്തില്‍ ബാഹ്യഇടപെടല്‍ ഉണ്ടായെന്നാണ് ഫ്രഷ് കട്ട് ഉടമ സുജീഷിന്റെ ആരോപണം. സംഭവത്തില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജി രതീഷ് ചന്ദ്ര താമരശ്ശേരിയില്‍ ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.