കൊച്ചി: അവിശ്വസനീയ കുതിപ്പുമായി അനുദിനം റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന സ്വർണവിലയുടെ തേരോട്ടത്തിന് ‘തൽക്കാലത്തേക്കൊരു’ ബ്രേക്ക്. ഇന്നലെ ഒറ്റക്കുതിപ്പിന് 2,440 രൂപ ഉയർന്ന് 97,000 ഭേദിച്ച പവൻ വില, ഇന്ന് 1,400 രൂപ താഴ്ന്ന് 95,960 രൂപയായി. 175 രൂപ കുറഞ്ഞ് 11,995 രൂപയാണ് ഗ്രാം വില. 18 കാരറ്റ് സ്വർണവില ചില ജ്വല്ലറികളിൽ ഗ്രാമിന് 145 രൂപ താഴ്ന്ന് 9,915 രൂപയിലെത്തി. അതേസമയം, വെള്ളിവില രാജ്യാന്തര വിപണിയുടെ ട്രെൻഡിന് കടകവിരുദ്ധമായി കേരളത്തിൽ ഗ്രാമിന് 3 രൂപ ഉയർന്ന് സർവകാല ഉയരമായ 203 രൂപയായി.
അതേസമയം മാസങ്ങളായി സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതോടെ രാജ്യത്തെ ബാങ്കുകളിലും ബാങ്കിംഗ് ഇതരധനകാര്യ സ്ഥാപനങ്ങളിലും സ്വർണ്ണപണയ വായ്പയിൽ വൻ വർധനവ്. കഴിഞ്ഞ ജൂൺ മാസം വരെ മാത്രം സ്വർണ്ണവായ്പ മുൻവർഷത്തേക്കാൾ 122ശതമാനം കൂടിയെന്നാണ് റിസർവ്വ് ബാങ്ക് കണക്ക്. സ്വർണ്ണവില കൂടിയതോടെ പണയത്തിലുള്ള സ്വർണ്ണമെടുത്ത് അനധികൃത വില്പന നടത്തുന്ന സംഘങ്ങൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് സ്വർണ്ണവ്യാപാരികളുടെ സംഘടന ധനമന്ത്രിക്ക് പരാതി നൽകി.
1961 ലെ ആദായനികുതി നിയമം സ്വർണ്ണം സമ്മാനമായി സ്വീകരിക്കുന്നതിനുള്ള ഉയർന്ന പരിധി വ്യക്തമാക്കിയിട്ടില്ലെങ്കിലും, നികുതി ചുമത്തൽ രണ്ട് പ്രധാന ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ആരാണ് സമ്മാനം നൽകുന്നത്, സ്വീകരിച്ച സ്വർണ്ണത്തിൻ്റെ ആകെ ന്യായമായ വിപണി മൂല്യം എന്നിവ. വിശദാംശങ്ങൾ നോക്കാം.
സ്വർണ്ണം ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ചില സാഹചര്യങ്ങളിൽ ‘മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം’ എന്ന വിഭാഗത്തിൽ നികുതിക്ക് വിധേയമാകും.ആദായനികുതി നിയമത്തിലെ സെക്ഷൻ 56(2)(x) പ്രകാരം, പണമടയ്ക്കാതെ അതായത്, സമ്മാനമായി സ്വീകരിക്കുന്ന ഏതൊരു പണത്തിനോ സ്വത്തിനോ സ്വർണ്ണം, ആഭരണങ്ങൾ, ഓഹരികൾ അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് എന്നിവയുൾപ്പെടെ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം” എന്ന തലക്കെട്ടിൽ നികുതി ചുമത്താവുന്നതാണ്, അത് നിർദ്ദിഷ്ട ഇളവുകൾക്ക് അർഹമല്ലെങ്കിൽ.