Wednesday, March 18, 2026 Last Updated 7 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 26 Aug 2025 09.15 AM

' രാഹുല്‍ ഇങ്ങനെ മെസ്സേജ് അയക്കുന്ന കാര്യത്തെ കുറിച്ച് പലരും എന്നോട് പറഞ്ഞിട്ടുണ്ട്' ; വെളിപ്പെടുത്തി അഖില്‍ മാരാര്‍

against, about

സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. പല സാമൂഹ്യ വിഷയങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കുന്ന അഖില്‍ മാരാര്‍ ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്താണെന്ന് നിരവധി പേര്‍ തന്നോട് ചോദിക്കുന്നുണ്ടെന്ന് അഖില്‍ മാരാര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറിച്ച് തനിക്ക് നേരിട്ട് ഇത്തരത്തിലുളള പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്ന് അഖില്‍ മാരാര്‍ വെളിപ്പെടുത്തി. ഫേസ്ബുക്ക് ലൈവിലാണ് അഖില്‍ മാരാര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

അഖില്‍ മാരാരുടെ വാക്കുകള്‍:

''രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്താണ് എന്ന് നിരവധി പേരാണ് തന്നോട് ചോദിക്കുന്നത്. സിനിമാ രംഗത്തെ ചില പ്രമുഖര്‍, സുഹൃത്തുക്കള്‍, വിമര്‍ശകര്‍ ഒക്കെ ചോദിച്ചു. നിരവധി ഇടതുപക്ഷ ഹാന്‍ഡിലുകളില്‍ എന്താടാ നിന്റെ നാവിറങ്ങിപ്പോയോ എന്നൊക്കെ ഉളള പോസ്റ്റുകള്‍ അടിച്ചിറക്കുന്നുണ്ട്. കെപിസിസിയുടെ തീരുമാനത്തേക്കാളും ഒക്കെ വലുതായിട്ടായിരിക്കാം ഇവരൊക്കെ തന്റെ അഭിപ്രായത്തെ കാണുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇത്തരം പരാതികള്‍ വ്യക്തിപരമായി താനും കേട്ടിട്ടുണ്ട്. രാഹുല്‍ ഇങ്ങനെ മെസ്സേജ് അയക്കുന്ന കാര്യത്തെ കുറിച്ച് തന്നോടും ചില ആളുകള്‍ പറഞ്ഞിട്ടുണ്ട്. ഒരാള്‍ മെസ്സേജ് അയക്കുന്നത് ഈ രാജ്യത്ത് നിയമപരമായി തെറ്റല്ലാത്തത് കൊണ്ട് താനത് കേട്ട് കളഞ്ഞു. നേരിട്ട് തന്നോട് പറഞ്ഞിട്ടുളളവരുണ്ട്. ഒന്നിലധികം ആള്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. പുള്ളി ഇങ്ങനെ മെസ്സേജ് അയക്കുന്നുണ്ട്, നല്ല കക്ഷിയാണോ എന്ന് ചോദിച്ചിട്ടുണ്ട്.

ബിഗ് ബോസ് ഓഡീഷന്‍ സമയത്ത് ചില പെണ്‍കുട്ടികള്‍ക്ക് ചില ബുദ്ധിമുട്ടുകളുണ്ടായി എന്ന് അവര്‍ തന്നോട് പറഞ്ഞപ്പോള്‍ താനത് പറഞ്ഞു. ഒരുപാട് പേര്‍ ബിഗ് ബോസില്‍ സ്ത്രീകള്‍ പോകുന്നത് കിടന്ന് കൊടുത്തിട്ടാണ് എന്ന് വളച്ചൊടിച്ചു. അത് പോലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നുണ്ട്, അയാള്‍ ശരിയല്ല എന്ന് താന്‍ പറഞ്ഞാല്‍ അത് രാഹുലിനോടുളള അസൂയ കൊണ്ടാണെന്നും വളര്‍ന്ന് വരുന്ന ഒരു ചെറുപ്പക്കാരനെ തകര്‍ക്കാന്‍ എന്തിനാണ് ശ്രമിക്കുന്നത് എന്ന് നിങ്ങള്‍ പറയും.

നിയമപരമായി ഒരു പെണ്‍കുട്ടി കേസിന് പോകാത്ത സാഹചര്യത്തില്‍ നമ്മള്‍ പൊതുമധ്യത്തില്‍ അക്കാര്യം പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോഴും നിയമപരമായി ആരും പോയിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റവും മഹത്തായ ഒരു തീരുമാനം എടുത്തപ്പോള്‍ അവരെ അഭിനന്ദിക്കുക എന്നല്ലാതെ മറ്റൊന്നും പറയാനില്ല. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം കേരളത്തിലെ ഏതൊരു യുവനേതാവിനെ സംബന്ധിച്ചും സ്വപ്ന തുല്യമായ സ്ഥാനം ആണ്. അര്‍ഹതയുളള പലരും നില്‍ക്കേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ലഭിച്ച നേതാവാണ് രാഹുല്‍. രാഹുലിന്റെ കഴിവ് കൊണ്ട് തന്നെയാണ് മുകളിലേക്ക് എത്തിയത്. രാഹുല്‍ മുകളിലേക്ക് പോയത് കഴിവ് കൊണ്ടും ഇത്രയും ഉയരത്തില്‍ നിന്ന് വീണത് രാഹുലിന്റെ കഴുവേറിത്തരം കൊണ്ടും ആണെന്ന് പറയാതിരിക്കാന്‍ വയ്യ. കേരളത്തില്‍ ഒരു മന്ത്രിയോ മുഖ്യമന്ത്രിയോ തന്നെ ആകാന്‍ ഭാവിയില്‍ സാധ്യത ഉളള ഒരു സ്ഥാനത്ത് നിന്ന് പടുമരണം ആണ് സംഭവിച്ചിരിക്കുന്നത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് രാഹുല്‍ ചിന്തിക്കണം''.

Ads by Google
Tuesday 26 Aug 2025 09.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google