ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ബെംഗളുരുവിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമെ പത്ത് ലക്ഷം രൂപ കെട്ടിവെയ്ക്കാനും കോടതി നിർദേശിച്ചു.വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി വന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രജ്വലിനെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
വിധിക്ക് ശേഷം കോടതിയിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ, വികാരാധീനനായ രേവണ്ണ പൊട്ടിക്കരഞ്ഞു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ (സിഐഡി) സൈബർ ക്രൈം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ, രേവണ്ണ യുവതിയെ രണ്ട് തവണ ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നായിരുന്നു ആരോപണം. തെളിവായി അതിജീവിത ഒരു സാരി സമർപ്പിച്ചിരുന്നു. ഫോറൻസിക് പരിശോധനയിൽ ഈ സാരിയിൽ ബീജത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബലാത്സംഗം തെളിയിക്കുന്നതിനുള്ള പ്രധാന തെളിവായി കോടതി ഇത് സ്വീകരിച്ചത് കേസിൽ നിർണ്ണായകമായി.
2024 ഡിസംബർ 31-ന് കേസിൽ വിചാരണ ആരംഭിച്ചു. തുടർന്നുള്ള ഏഴ് മാസങ്ങളിൽ, കോടതി 23 സാക്ഷികളെ വിസ്തരിക്കുകയും വീഡിയോ ക്ലിപ്പുകളുടെ ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ടുകളും കുറ്റകൃത്യം നടന്ന സ്ഥലത്തെ പരിശോധനാ റിപ്പോർട്ടുകളും വിലയിരുത്തുകയും ചെയ്തു. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാനിടയുള്ള കുറ്റകൃത്യങ്ങളാണ് പ്രജ്ജ്വൽ രേവണ്ണക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്.
സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്തു എന്നാണ് പ്രജ്വൽ രേവണ്ണയ്ക്കെതിരായ കേസ്. ഈ ദൃശ്യങ്ങൾ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ഏകദേശം മൂവായിരത്തോളം വീഡിയോകളാണ് ഇത്തരത്തിൽ പുറത്തുവന്നത്. പോലീസിൽ പരാതി ലഭിച്ചതോടെ 2024 ഏപ്രിൽ 27ന് പ്രജ്വൽ വിദേശത്തേക്ക് കടന്നു. ഒടുവിൽ മെയ് 31ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ പ്രജ്വലിനെ ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.