കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ചയമായ ലുലു ഐടി ട്വിൻ ടവർ പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സ്വപ്ന പദ്ധതിയായ ഐടി ട്വിൻ ടവറുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിമാരായ പി രാജീവ്, ജി.ആർ അനിൽ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ബിജെപി അധ്യക്ഷനും മുൻ ഐടി ഇലക്ട്രോണിക്സ് കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം.
കേരളത്തിന്റെ ഐടി വികസത്തിന് വേഗത പകരുകയാണ് ലുലു ട്വിൻ ടവറെന്നും, ആഗോള ടെക് കമ്പനികളുടെ പ്രവർത്തനം കൊച്ചിയിൽ വിപുലമാക്കാൻ പദ്ധതി വഴിവയ്ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 1500 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ തന്നെ നടത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ തീരുമാനം പ്രശംസനീയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഐടി പ്രൊഫഷണലുകൾക്ക് മികച്ച അവസരമാണ് ലുലു തുറന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
കൊച്ചി കളമേശരിയിൽ 500 കോടി രൂപ മുതൽമുടക്കിൽ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം അടക്കം കൂടുതൽ നിക്ഷേപങ്ങൾ സംസ്ഥാനത്ത് ലുലു ഗ്രൂപ്പ് നടപ്പാക്കുമെന്ന് എം.എ യൂസഫലി അറിയിച്ചിട്ടുണ്ടെന്നും കേരളത്തിന്റെ വികസനത്തിന് യൂസഫലി നൽകുന്ന പങ്ക് എടുത്തുകാണേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ലുലു ഐടി ട്വിൻ ടവറിലൂടെ 30000 പേർക്കാണ് തൊഴിൽ ലഭിക്കുന്നത്. വിദ്യാസമ്പന്നരായ യുവജനതയുടെ റിവേഴ്സ് മൈഗ്രേഷന് വേഗത പകരുന്നതാണ് ലുലു ഐടി ട്വിൻ ടവറുകൾ എന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിനായാണ് ഇത്രവലിയ നിക്ഷേപം കൊച്ചിയിൽ തന്നെ നടത്തിയതെന്നും മികച്ച പ്രതിഭയുള്ള കുട്ടികൾക്ക് നാട്ടിൽ തന്നെ നല്ല ജോലി എന്ന അവരുടെ ആഗ്രഹം യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും എം.എ യൂസഫലി വ്യക്തമാക്കി.
ടിയർ 2 നഗരങ്ങളിൽ കൊച്ചിയുടെ ഭാവി മുന്നിൽ കണ്ടാണ് ലുലുവിന്റെ ബൃഹത്തായ ഐടി പദ്ധതി. നല്ല ടാലന്റ് പൂളുള്ള നഗരമാണ് കൊച്ചി, അടുത്ത മൂന്ന് വർഷത്തിനകം അരലക്ഷം ഐടി പ്രൊഫഷണലുകൾക്ക് ലുലു ഐടി പാർക്ക്സിലൂടെ ജോലി നൽകുകയാണ് ലക്ഷ്യം. നിലവിൽ ഇൻഫോപാർക്കിലെ ലുലുവിന്റെ രണ്ട് സൈബർ ടവറുകളിലായി 13,800 പ്രൊഫഷണലുകളാണ് ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് ലുലു ഐടി ട്വിൻ ടവറുകളിൽ ഒരുങ്ങുന്ന തൊഴിലവസരം.
കേരളത്തിന്റെ ഡിജിറ്റൽ ഇക്കോണമി മുന്നേറ്റത്തിന് ഇരട്ടി വേഗത നൽകുന്ന പദ്ധതിയാണ് ലുലുവിന്റേത് എന്നും റിവേഴ്സ് മൈഗ്രേഷന് ലുലു ഐടി ട്വിൻ ടവറുകൾ കരുത്തേകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
12.74 ഏക്കറിൽ 30 നിലകൾ വീതമുള്ള ലുലു ട്വിൻ ടവറുകളുടെ ഉയരം 152 മീറ്ററാണ്. 35 ലക്ഷം ചതുരശ്ര അടിയിലാണ് ട്വിൻ ടവറുകൾ നിർമിച്ചിരിക്കുന്നത്. ഇതിൽ 25 ലക്ഷം ചതുരശ്ര അടി ഐടി കമ്പനികൾക്കായുള്ള ഓഫീസ് സ്പേസാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് - റോബോട്ടിക് പാർക്കിങ് സൗകര്യം, ഓൺസൈറ്റ് ഹെലിപ്പാഡ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ലുലു ഐടി ട്വിൻ ടവറുകളിൽ ഒരുക്കിയിട്ടുള്ളത്. 3200 കാറുകൾക്കുള്ള റോബോർട്ടിക് പാർക്കിങ്ങ്, 1300 കൺവെൻഷണൽ പാർക്കിങ്ങ് അടക്കം മൂന്ന് നിലകളിലായി 4500 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനാകും.
ഗ്രീൻ ബിൽഡിങ്ങ് മികവിനുള്ള ലീഡ് പ്ലാറ്റിനം പ്രീ-സർട്ടിഫൈഡ് ബിൽഡിങ്ങ് അംഗീകാരത്തോടെയാണ് ട്വിൻ ടവറുകൾ യാഥാർത്ഥ്യമായിരിക്കുന്നത്. നൂറ് ശതമാനം പവ്വർ ബാക്ക് അപ്പ്, 67 ഹൈ സ്പീഡ് ലിഫ്റ്റുകൾ, 12 എസ്കലേറ്ററുകൾ, 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഫുഡ് കോർട്ട്, 600 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള അത്യാധുനിക കോൺഫറൻസ് ഹാൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് പോയിന്റുകൾ, ഡേറ്റ സെന്റർ സൗകര്യം, ബാങ്കിങ്ങ് സൗകര്യങ്ങൾ കൺവീനിയൻസ് സ്റ്റോറുകൾ, ജിംനേഷ്യം, ഔട്ട്ഡോർ ഗാർഡൻ, ക്രെഷ്, ഓപ്പൺ സീറ്റിങ്ങ് സ്പേസ്, മഴവെള്ള സംഭരണി, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയവയുമുണ്ട്..
ട്വിൻ ടവറുകൾ കൂടി പ്രവർത്തനം സജ്ജമായതോടെ കൊച്ചിയിലെ ഏറ്റവും വലിയ ഐടി അടിസ്ഥാനസൗകര്യ ദാതാക്കളായി ലുലു ഗ്രൂപ്പ്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഐക്കോണിക് ഐടി ഇൻഫ്രാസ്ക്ടച്ചർ പ്രൊജ്ക്ടാണ് ലുലു ഐടി ട്വിൻ ടവറുകൾ. ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ്, ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ, , പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡൻ എം.,പി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഉമാ തോമസ് എം.എൽ.എ, തൃക്കാക്കര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണി പിള്ള, ഇടച്ചിറ വാർഡ് കൗൺസിലർ അബ്ദു ഷാന, , ലുലു െഎടി പാർക്ക്സ് ഡയറക്ടർ ആൻഡ് സി.ഇ.ഒ അഭിലാഷ് വലിയവളപ്പിൽ . ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഗ്രൂപ്പ് ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർമാരായ മുഹമ്മദ് അൽത്താഫ്, സലിം എം.എ എന്നിവർ പ്രസംഗിച്ചു.