തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എബിവിപി നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ശ്രമിക്കുന്നതെന്നും ഇതിന് ഉദാഹരമായാണ് ഇന്നലെ രാത്രിയിൽ തിരുവനന്തപുരം തമ്പാനൂരിൽ എബിവിപി സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ ആക്രമണമെന്നും എബിവിപി പ്രസ്താവനയിൽ പറഞ്ഞു.
അൻപതോളം വരുന്ന പാർട്ടി ഗുണ്ടകൾ പോലീസിന് മുന്നിൽ വെച്ചാണ് അതിക്രൂരമായ അക്രമം അഴിച്ച് വിട്ടതെന്നും എബിവിപി ആരോപിച്ചു.ഗുണ്ടകളെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് ഇപ്പോഴും കേരള പോലീസ് ചെയ്യുന്നത്. ഇതിൽ പ്രതിഷേധിച്ച്നാളെ (23-06-2025) ന് സംസ്ഥാന വ്യാപകമായി എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുകയാണ്. കേരളത്തിലെ സാധാരണക്കാരായ സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തുവാനും ആനുകൂല്യങ്ങൾ ലഭിക്കുവാനും സാധിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ പി. എം. ശ്രീയിൽ ഒപ്പുവെയ്ക്കും വരെ എബിവിപി സമരം തുടരുമെന്നും എബിവിപി അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.