അഹമ്മദാബാദ്: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിലെ അവശിഷ്ടങ്ങളിൽ നിന്ന് ഡിജിറ്റൽ വിഡിയോ റെക്കോഡർ കണ്ടെടുത്തു. ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡാണ് (എടിഎസ്) കണ്ടെത്തിയത്. വിമാനത്തിന്റേതാണോ എന്ന് പരിശോധിക്കും. എഫ്എസ്എൽ ടീം ഉടൻ ഇവിടെയെത്തും എന്ന് ഒരു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വ്യക്തമാക്കി. അപകടം സംഭവിച്ചത് എങ്ങനെയെന്ന് കണ്ടെത്താൻ നടക്കുന്ന അന്വേഷണത്തിൽ ഡിവിആറിലെ വിവരങ്ങൾ നിർണ്ണായകമാകുമെന്നാണ് റിപ്പോർട്ട്.
തകർന്നുവീണ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ പിന്നിലെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരുന്നു. അപകട സ്ഥലത്ത് ഫോറന്‍സിക് സംഘത്തിന്റെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായിരുന്നു. ഗാന്ധിനഗറിൽ നിന്നുള്ള ഫോറന്‍സിക് ടീമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ വിദഗ്ധ പരിശോധന നടത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിമാന ദുരന്തം അന്വേഷിക്കുന്നതിനായി വിദഗ്ധ സമിതിയെയും രൂപീകരിച്ചിട്ടുണ്ട്. വ്യോമയാനമന്ത്രാലയയമാണ് വിദഗ്ധ സമിതിയെ രൂപീകരിച്ചത്.
അപകടം നടന്ന് 22 മണിക്കൂറിന് ശേഷം സംഭവസ്ഥലത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. അപകടത്തിൽപ്പെട്ടവരുടെ ആശ്രിതർക്കായി 360 കോടി രൂപ ഇൻഷുറൻസ് തുകയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം ഓരോ കുടുംബത്തിനും എയർ ഇന്ത്യ ഇൻഷുറൻസ് തുകയായി 1.5 കോടി രൂപ ൽകും. ഒരു കോടി രൂപയുടെ സഹായധനം ടാറ്റയും പ്രഖ്യാപിച്ചിട്ടുണ്ട്.