Monday, March 23, 2026 Last Updated 3 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Friday 06 Jun 2025 08.25 AM

രാജ്ഭവനിലെ എല്ലാ പരിപാടിയിലും ഇനി ഭാരതാംബ വരും ; സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വീണ്ടും ഉടക്കിലേക്ക്

uploads/news/2025/06/784920/prasad-arlekar.jpg

തിരുവനന്തപുരം: പരിസ്ഥിതിദിനത്തിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പുതിയ ഗവര്‍ണറും സര്‍ക്കാരുമായി ഉടക്കിലേക്ക്. ഇന്നലെ രാജ്ഭവനെ വെട്ടി കൃഷിവകുപ്പ് പരിസ്ഥിതി ദിനാചരണം സെക്രട്ടേറിയേറ്റിലേക്ക് മാറ്റിയ സാഹചര്യത്തില്‍ ഭാരതാംബയെ ഇനി കൈവിടാനാകില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍ ആര്‍ലേക്കര്‍. ഇനി രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബയുടെ ചിത്രം വെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടതുപക്ഷവും യുഡിഎഫും എതിര്‍ക്കുമ്പോര്‍ ഗവര്‍ണര്‍ക്ക് പിന്തുണയുമായി ബിജെപി രംഗത്ത് വന്നിട്ടുണ്ട്.

ഗവര്‍ണറുമായി ആശയപരമായ യുദ്ധത്തിനൊരുങ്ങുകയാണ് സര്‍ക്കാരും. ഗവര്‍ണര്‍ ആര്‍എസ്എസിന്റെ ഭാരതാംബ ചിത്രവുമായി മുമ്പോട്ട് പോകുകയാണെങ്കില്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന പരിപാടികള്‍ രാജ്ഭവനില്‍ വെക്കേണ്ടതില്ല എന്ന തീരുമാനം സര്‍ക്കാരും എടുത്തേക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരുമായി നടത്തിയ നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയ സാഹചര്യത്തില്‍ പുതിയ ഗവര്‍ണറുമായി പരസ്യമായ പോരാട്ടത്തിലേക്ക് പോകാതെ പകരം പരിപാടികളില്‍ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നത്.

ഇന്നലെ രാജ്ഭവനില്‍ നടക്കേണ്ടിയിരുന്ന പരിസ്ഥിതിദിന പരിപാടി മാറ്റി വെച്ചിരുന്നു. ആര്‍എസ്എസ് മുമ്പോട്ട് വെച്ച ഭാരതാംബയുടെ ചിത്രത്തില്‍ വിളക്കുവെച്ച് പൂജിച്ചുകൊണ്ട് തുടങ്ങണമെന്ന രാജ്ഭവന്റെ നിര്‍ദേശം കൃഷിവകുപ്പ് തള്ളുകയും പരിപാടി രാജ്ഭവനില്‍ നിന്നും മാറ്റി സെക്രട്ടേറിയേറ്റില്‍ നടത്തുകയുമായിരുന്നു. രാജ്ഭവനെ ആര്‍എസ്എസ് വല്‍ക്കരിക്കാനുള്ള ശ്രമമെന്ന് പറഞ്ഞ് രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സിപിഐ നേതാക്കള്‍ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ സിപിഎമ്മില്‍ നിന്നും കാര്യമായ എതിര്‍പ്പുകള്‍ വന്നതുമില്ല.

അതേസമയം പുതിയ ഗവര്‍ണറോട് എടുക്കുന്ന നിലപാടിന്റെ കാര്യത്തില്‍ സിപിഐയില്‍ നിന്നും സിപിഎമ്മിന് വ്യത്യസ്ത നിലപാട് ഉള്ളതായിട്ടാണ് സൂചനകള്‍. ഇതിന് മുമ്പും രാജ്ഭവന്‍ ആര്‍എസ്എസ് വല്‍ക്കരിക്കുന്നു എന്ന ആക്ഷേപം പുറത്തുവന്നപ്പോഴും സിപിഐഎമ്മോ മുഖ്യമന്ത്രിയോ കാര്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നില്ല. പുതിയ വിഷയത്തിലും മുഖ്യമന്ത്രി പരസ്യമായ ഒരു വിമര്‍ശനവുമായി രംഗത്ത് വന്നിട്ടില്ല. എന്നിരുന്നാലും കൃഷിവകുപ്പ് പരിപാടി രാജ്ഭവനില്‍ നിന്നും സെക്രട്ടേറിയേറ്റിലേക്ക് മാറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു എന്നാണ് വിവരം. ഒഴിവാക്കാനാകാത്ത പരിപാടികള്‍ ഒഴിച്ചാല്‍ ഒരു സര്‍ക്കാര്‍ പരിപാടികളും രാജ്ഭവനില്‍ വേണ്ടതില്ലെന്ന തീരുമാനം.

Ads by Google
Friday 06 Jun 2025 08.25 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google