രാമപുരം: ശബരി റെയില്‍വേ പാത പദ്ധതിക്കു വീണ്ടും ജീവന്‍വയ്ക്കുമ്പോള്‍ മലയോരമേഖലയ്ക്കു വലിയ പ്രതീക്ഷ. 1997-98 ല്‍ വാജ്‌പേയി സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച ഈ പദ്ധതിയില്‍ അങ്കമാലി മുതല്‍ കാലടി വരെ മാത്രമാണ് പണികള്‍ പൂര്‍ത്തിയാക്കിയത്. കാലടി സ്‌റ്റേഷനും പെരിയാറിനും കുറുകെയുള്ള കാലടിപ്പാലവും ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. സാമൂഹികവിരുദ്ധരുടെ താവളമായി മാറിക്കഴിഞ്ഞ സ്‌റ്റേഷനും അനുബന്ധ സ്ഥാപനങ്ങളും ഇനി പുതുക്കി പണിയേണ്ട അവസ്ഥയിലുമാണ്.
അങ്കമാലി മുതല്‍ എരുമേലി വരെയുള്ള 111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാത രണ്ടാം ഘട്ടത്തില്‍ പുനലൂരേക്കും അവിടെനിന്നു മുന്നോട്ടും നീട്ടിയാല്‍ അങ്കമാലി മുതല്‍ തിരുവനന്തപുരം വരെയുള്ള മൂന്നാം പാതയായും മാറും. വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കത്തിനും ഈ പാത ഗണ്യമായ സംഭാവന നല്‍കും. കാലടി മുതല്‍ രാമപുരം വരെയുള്ള സ്ഥലമേറ്റെടുക്കല്‍ അടിയന്തരമായി ചെയ്യാന്‍ കഴിയുന്നതാണ്. അളന്ന് കല്ലിട്ട ഈ ഭാഗത്ത് അലൈന്‍മെന്റില്‍ ആര്‍ക്കും തര്‍ക്കമോ പരാതിയോ ഇതുവരെയില്ല. രാമപുരം സ്‌റ്റേഷനായി പരിഗണിക്കുന്ന പിഴക് കവലയില്‍നിന്നും അന്തീനാട് ഭരണങ്ങാനം വഴിയാണ് പാത കടന്നു പോകുന്നത്.
പാലാ സ്‌റ്റേഷന്‍ ഭരണങ്ങാനത്ത് വരുന്നതോടെ പാലാ പട്ടണത്തിന്റെ സമഗ്രമായ വികസനവും സാധ്യമാകും. ഏറ്റുമാനൂര്‍ സ്‌റ്റേഷനില്‍നിന്നു ഭരണങ്ങാനത്തേക്ക് ഒരു അനുബന്ധ പാത കൂടി നിര്‍മിച്ചാല്‍ മേഖലയുടെ മുഖച്ഛായ മാറും. കാല്‍നൂറ്റാണ്ട് മുമ്പ് 500 കോടിയില്‍ പണി പൂര്‍ത്തിയാക്കാമായിരുന്ന ഈ പദ്ധതിക്ക് ഇപ്പോള്‍ മതിപ്പ് ചെലവ് 4,000 കോടി രൂപയാണ്. ഈ റെയില്‍വേ പദ്ധതിയോടൊപ്പം എരുമേലി വിമാനത്താവളം കൂടി എത്തിയാല്‍ കോട്ടയം ജില്ല വലിയ വികസനത്തിലേക്ക് വാതായനം തുറക്കും. നിദ്രയിലാണ്ട് കിടക്കുന്ന അങ്കമാലി-തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഹൈവേ കൂടി എത്തിയാല്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ക്കു വലിയ നേട്ടമാകും.