ചണ്ഡീഗഡ്: പ്രശസ്തനായ ഐഎഎസ് ഓഫീസർ അശോക് ഖേംക ഇന്ന് വിരമിക്കും. 1991 ബാച്ച് ഐഎഎസ് ഓഫീസറായ അശോക് തനിക്ക് ലഭിച്ച ട്രാൻസ്ഫറുകളുടെ എണ്ണം കൊണ്ടും ഇടപെട്ട വിഷയങ്ങൾ കൊണ്ടും പ്രശസ്തനാണ്. മുപ്പത്തിനാല് വർഷത്തെ സർവീസിന് ശേഷമാണ് അശോക് വിരമിക്കുന്നത്. ഇക്കാലയളവിൽ 57 ട്രാൻസ്ഫറുകളാണ് അശോകിന് ലഭിച്ചത്. നിലവിൽ ഹരിയാന ട്രാൻസ്‌പോർട്ട് ഡിപ്പാർട്മെന്റിലെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇദ്ദേഹം.
2012ൽ റോബർട്ട വദ്ര ഉൾപ്പെട്ട ഗുരുഗ്രാം ഭൂമി ഇടപാടിൽ ഭൂമിയുടെ ക്രയവിക്രയം തടഞ്ഞുകൊണ്ടുള്ള നടപടിയെടുത്തത് അശോക് ആണ്. ആൻ ഇദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സർവീസിലിരിക്കെ അശോക് പഞ്ചാബ് സർവകലാശാലയിൽ നിന്ന് എൽഎൽബി നേടുകയും ചെയ്തു.
അഴിമതിക്കെതിരെ കർശന നിലപാടെടുത്ത വ്യക്തി കൂടിയാണ് അശോക്. 2023ൽ അന്നത്തെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനോട് വകുപ്പുകളിലെ അഴിമതി അവസാനിപ്പിക്കണമെന്നും താൻ അതിന് സഹായിക്കണമെന്നും ആവശ്യപ്പെട്ട് അശോക് കത്തെഴുതിയിരുന്നു. കഴിഞ്ഞ 12 വർഷത്തിൽ മാത്രം അത്രകണ്ട് പ്രാധാന്യമില്ലാത്ത വകുപ്പുകളിലേക്കാണ് അശോകിനെ നിയമിച്ചത്. പിന്നീട് ഏറെക്കുറെ ആറ് മാസത്തിൽ ഒരിക്കലെന്ന രീതിയിൽ ഇദ്ദേഹം ട്രാൻസ്ഫർ ചെയ്യപ്പെട്ടിരുന്നു.