ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ 25 വിനോദസഞ്ചാരികളെയും ഒരു കശ്മീരി പോണി റൈഡ് ഓപ്പറേറ്ററെയും വെടിവച്ചു കൊന്ന ഭീകരാക്രമണത്തില്‍ പഹല്‍ഗാമില്‍ ഒളിവില്‍ കഴിയുന്ന ഹാഷിം മൂസ മുന്‍ പാക് കമാന്‍ഡോ. ഹാഷിം മൂസ തെക്കന്‍ കശ്മീരിലെ വനങ്ങളില്‍ എവിടെയോ ഒളിച്ചിരിക്കുന്നുണ്ടെന്നും അയാളെ കണ്ടെത്തുന്നതിനായി സമഗ്രമായ ഓപ്പറേഷന്‍ ആരംഭിച്ചതായും സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.
മൂന്ന് ഭീകരരെയും സുരക്ഷാ ഏജന്‍സികള്‍ തിരിച്ചറിഞ്ഞു. ഇവരില്‍ രണ്ടുപേര്‍ - ലഷ്‌കര്‍-ഇ-തൊയ്ബ തലവന്‍ ഹഫീസ് സയീദും ഡെപ്യൂട്ടി സൈഫുള്ള കസൂരിയും - പാകിസ്ഥാനിലാണ്. മൂന്നാമനാണ് ഹാഷിം മൂസ. ഇയാള്‍ പാകിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുമെന്ന് സുരക്ഷാ ഏജന്‍സികള്‍ ഭയപ്പെടുന്നു. ഹാഷിം മൂസയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ജമ്മു കശ്മീര്‍ പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും വിവരം നല്‍കുന്നയാളുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് സ്ഥാപിക്കുന്നതിനായി ഹാഷിം മൂസയെ ജീവനോടെ അറസ്റ്റ് ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്ഥാന്റെ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിലെ പാരാ കമാന്‍ഡോ ആയി ഹാഷിം മൂസ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ലഷ്‌കര്‍-ഇ-തൊയ്ബയില്‍ ചേര്‍ന്ന ഇയാള്‍ പിന്നീട് നിരവധി ഭീകരാക്രമണങ്ങളില്‍ പങ്കാളിയായി.
2023 ല്‍ ഇയാള്‍ ഇന്ത്യയിലേക്ക് കടന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയില്‍ ഏഴ് പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തില്‍ ഹാഷിം മൂസ ഉള്‍പ്പെട്ടിരുന്നു. ബാരാമുള്ളയില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ട്. സുരക്ഷാ ഏജന്‍സികളുടെ കണക്കനുസരിച്ച്, താഴ്വരയില്‍ നടന്ന ആറ് ഭീകരാക്രമണങ്ങളില്‍ ഹാഷിം മൂസ ഉള്‍പ്പെട്ടിട്ടുണ്ട്.
പഹല്‍ഗാം ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍, നിരപരാധികളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണത്തിലെ പ്രധാന കുറ്റവാളികളില്‍ ഹാഷിം മൂസയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ഇതില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ ആദില്‍ തോക്കര്‍, ആസിഫ് ഷെയ്ഖ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും 20 ലക്ഷം രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചു.