പത്തനംതിട്ട: വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് കുടില്‍കെട്ടി സമരത്തിനിറങ്ങിയ 22 കുടുംബങ്ങള്‍ ആറന്മുളയില്‍ ദുരിതത്തില്‍. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരേ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന സി.പി.എം അനുഭാവികളായ ഈ കുടുംബങ്ങളെ പാര്‍ട്ടി കൈയൊഴിഞ്ഞതായാണ് പരാതി. മിച്ചഭൂമിയായി പ്രഖ്യാപിച്ച ഈ സ്ഥലം ഇവര്‍ക്ക് പതിച്ചുനല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ സമരം അവസാനിച്ചതോടെ ഈ കുടുംബങ്ങളോട് ഒഴിഞ്ഞുപോകാമെന്ന നിലപാടാണ് പ്രാദേശിക നേതൃത്വം സ്വീകരിച്ചത്.
വിമാനത്താവള വിരുദ്ധ സമരത്തിന്റെ ഭാഗമായി സി.പി.എം നേതൃത്വത്തില്‍ കുടില്‍കെട്ടി സമരത്തിനിറങ്ങിയ കുടുംബങ്ങളാണ് ദശകങ്ങള്‍ പിന്നിട്ടിട്ടും കുടിവെള്ളവും വെളിച്ചവുമില്ലാതെ ദുരിതത്തിലാണ്. വൈദ്യുതിയോ ശൗചാലയങ്ങളോ ഇല്ലാത്ത ഷീറ്റും ഓലയും മേഞ്ഞ താത്കാലിക ഷെഡുകളിലാണ് വയോധികരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കഴിയുന്നത്. വേനല്‍ കടുത്തതോടെ പ്രദേശത്തെ ദുരിതം ഇരട്ടിയായിരിക്കുകയാണ്. സമീപത്തെ കിണറുകള്‍ വറ്റിയതോടെ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ഇവര്‍ കുടിവെള്ളം ശേഖരിക്കുന്നത്.
കേരളത്തിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വാചാലമാകുമ്പോഴും, ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ആറന്മുളയില്‍ ഒരു കൂട്ടം കുടുംബങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ നരകയാതന അനുഭവിക്കുന്നു. ജില്ലാ കളക്ടര്‍ അടക്കമുള്ള അധികാരികള്‍ക്ക് പലതവണ കുടുംബങ്ങള്‍ പരാതി നല്‍കിയിട്ടും രക്ഷയില്ല. ആറന്മുള മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി വീണ ജോര്‍ജ് വിഷയത്തില്‍ ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ പോരാട്ടത്തിനൊടുവില്‍ കോര്‍പ്പറേറ്റ് കമ്പനി പിന്‍വാങ്ങിയിരുന്നു. വൃത്തിയില്ലായ്മയും കുടിവെള്ള വെളിച്ച പ്രശ്‌നങ്ങള്‍ നേരിടുകയാണ് ഇവര്‍.