കോഴിക്കോട്: കേരള രാഷ്ട്രീയം മുമ്പൊരിക്കലുമില്ലാത്ത സാഹചര്യത്തെയാണ് നേരിടുന്നതെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഗോവ ഗവര്‍ണറുമായ പി.എസ് ശ്രീധരന്‍ പിള്ള. മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ഥിയായി ഒരാളെ തന്നെ കാണേണ്ടി വരുന്നത് അധ:പതനത്തിന്റെ ചിത്രം വ്യക്തമാക്കുന്നു.
സീറ്റിനായി പാര്‍ട്ടി മാറുന്ന നേതാക്കള്‍ സാര്‍വത്രികമായി. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശോഷിക്കുകയാണ്, ശതമാന കണക്കുകള്‍ സഹിതം അദ്ദേഹം വിവരിച്ചു. നെഹ്‌റുവിന് ശേഷം നമ്പൂതിരിപ്പാട് ഇന്ത്യ ഭരിക്കുമെന്ന് പറഞ്ഞിരുന്നതില്‍ നിന്ന് കാര്യങ്ങള്‍ എത്രയോ പുറകോട്ടു പോയി. സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി കടിപിടി കൂടുന്നത് പുതിയ തലമുറയ്ക്ക് എന്തു സന്ദേശമാണ് നല്‍കുന്നതെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അദ്ദേഹം വിരാമമിട്ടു. താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം കേരളം ബിജെപിക്ക് പാകമായെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
താന്‍ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും നിലവില്‍ തന്റെ വോട്ട് പോലും ഗോവയിലാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
'ഞാന്‍ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. ഇപ്പോള്‍ വരുന്ന മാധ്യമ വാര്‍ത്തകള്‍ തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഞാന്‍ സീറ്റ് ആവശ്യപ്പെട്ടു എന്ന് ആര്‍ക്കെങ്കിലും തെളിയിക്കാന്‍ കഴിയുമോ? ഞാന്‍ അവരെ വെല്ലുവിളിക്കുന്നു- അദ്ദേഹം പറഞ്ഞു.
സീറ്റ് കിട്ടിയില്ലെന്ന പേരില്‍ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി മാറുന്നത് എന്ത് രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫ് - എല്‍ഡിഎഫ് നേതാക്കളില്‍ പലരും സ്വന്തം പാര്‍ട്ടിയുടെ തത്വശാസ്ത്രം പോലും മറന്നാണ് സീറ്റിന് പിന്നാലെ പായുന്നത്. ഈ പോക്ക് വലിയ അപകടത്തിലേക്കാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ കാണുന്നത് സിപിഐഎമ്മിന്റെ വികൃത മുഖമാണെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ താന്‍ സജീവമായി ഇടപെടും. കേരളം ഇപ്പോള്‍ ബിജെപിക്ക് പാകമായിരിക്കുകയാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തനിക്ക് പാര്‍ട്ടി എല്ലാം നല്‍കിയിട്ടുണ്ടെന്നും ഇനിയും സ്ഥാനമാനങ്ങള്‍ക്കായി താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് നിഷേധിച്ചു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.