കണ്ണൂര്‍: ഒടുവില്‍ കണ്ണൂരില്‍ കെ.സുധാകരന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഹൈക്കമാന്റ്. കണ്ണൂരില്‍ സുധാകരന് മാത്രം ഇളവ് നല്‍കാന്‍ തീരുമാനിച്ചതായും ഉച്ചകഴിഞ്ഞ് നടത്തുന്ന സ്ഥാനാര്‍ത്ഥി പട്ടികയില്‍ കണ്ണൂരില്‍ സുധാകരന് അവസരം നല്‍കാന്‍ ധാരണയായെന്നാണ് വിവരം. സീറ്റു നല്‍കാത്തതിനെ തുടര്‍ന്ന് കടുത്ത അതൃപ്തിയില്‍ തുടരുകയായിരുന്ന സുധാകരന്‍ അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ പാര്‍ട്ടി തന്നെ വിടുമെന്ന ഘട്ടത്തില്‍ കണ്ണൂര്‍ സീറ്റ് നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു.
നിലവില്‍ ഡല്‍ഹിയില്‍ തുടരുന്ന കെ സുധാകരന് നാട്ടിലേക്ക് എത്തുമ്പോള്‍ വന്‍ സ്വീകരണം ഒരുക്കാന്‍ പദ്ധതിയിടുകയാണ് അനുയായികള്‍. ദില്ലിയില്‍ നിന്ന് കണ്ണൂരില്‍ എത്തുന്ന സുധാകരന് വമ്പന്‍ സ്വീകരണമാണ് ഒരുക്കുന്നത്. എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ റോഡ്‌ഷോ ആയി അദ്ദേഹത്തെ സ്വീകരിച്ച് ആനയിക്കാനാണ് ആലോചന. എകെ ആന്റണിയുടെയും രമേശ് ചെന്നിത്തലയുടെയും ഇടപെടലിനൊടുവിലാണ് സുധാകരന് കണ്ണൂര്‍ സീറ്റ് നല്‍കുന്നതില്‍ തീരുമാനമായത്. സുധാകരനുമായി സംസാരിച്ചെന്ന് വ്യക്തമാക്കി എകെ ആന്റണി രംഗത്തെത്തി.
കടുത്ത നീക്കം പാടില്ലെന്നും മൂന്നാം പിണറായി സര്‍ക്കാര്‍ വരാന്‍ അവസരമാകരുതെന്നും എകെ ആന്റണി പറഞ്ഞു. ദിവസങ്ങള്‍ നീണ്ടുനിന്ന നാടകീയതകള്‍ക്കൊടുവിലാണ് സുധാകരന് കണ്ണൂര്‍ സീറ്റ് നല്‍കുന്നത്. എംപിമാര്‍ മത്സരിക്കരുതെന്ന കടുത്ത നിലപാടില്‍ ഹൈക്കമാന്റ് തീരുമാനം എടുത്തതോടെ ഒരു സമവായത്തിനും കെ.സുധാകരന്‍ തയ്യാറായില്ല. പാര്‍ട്ടി വിടാനും പുതിയ പാര്‍ട്ടി ഉണ്ടാക്കി തന്നോട് യോജിക്കുന്ന കോണ്‍ഗ്രസ് വിമതരുമായി ചേര്‍ന്ന് 15 സീറ്റുകളില്‍ കോണ്‍ഗ്രസിനെതിരേ മത്സരിക്കാനും തീരുമാനം എടുത്തിരുന്നു.
ബിജെപിയിലേക്ക് സുധാകരന്‍ ചേക്കേറും എന്നത് കുടി ഉറപ്പായ സാഹചര്യത്തിലാണ് കെ സുധാകരന്റെ ആവശ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്താനും സീറ്റ് സുധാകരന് മാത്രം ഇളവ് നല്‍കാനും ഹൈക്കമാന്‍ഡ് തീരുമാനം എടുത്തത്. ഒടുവില്‍ ഉച്ചകഴിഞ്ഞ് പുറത്തുവിടാനിരിക്കുന്ന പട്ടികയില്‍ നിലവില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റി സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാനും ആയിരുന്നു തീരുമാനം. രണ്ടു ദിവസം മുമ്പാണ് സ്ഥാനാര്‍ത്ഥി പട്ടികയിലെ അതൃപ്തിയില്‍ ചര്‍ച്ചയ്ക്കായി സുധാകരന്‍ ഡല്‍ഹിയില്‍ എത്തിയത്.
അതേസമയം ചര്‍ച്ചയില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ശക്തമായ നിലപാട് എടുത്തത് പ്രതിപക്ഷനേതാവ് വി.ഡി. സതീശനായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എംപിമാര്‍ക്ക് നിയമസഭാ സീറ്റുകള്‍ നല്‍കുമ്പോള്‍ ഉണ്ടാകാവുന്ന പ്രത്യാഘാതവും ചര്‍ച്ച ചെയ്തു. പുതിയ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന സാഹചര്യവും പിന്നീട് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ തോറ്റാല്‍ എംപിമാരുടെ എണ്ണത്തില്‍ വരാവുന്ന കുറവുകളുമെല്ലാം ചര്‍ച്ചയായിരുന്നു. സുധാകരന് മാത്രം ഇളവ് നല്‍കാനാണെങ്കില്‍ എന്തിനാണ് മുമ്പ് എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനം എടുത്തത് എന്തിനാണെന്ന ചോദ്യം വി.ഡി. സതീശന്‍ ഉയര്‍ത്തിയതായാണ് ആരോപണം. സുധാകരന്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കിയിട്ടുണ്ട്.