ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിൽ 23കാരിയായ യുവതിയെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കി എന്ന് പരാതി. സ്ത്രീധനം ആവശ്യപ്പെട്ട് മുമ്പ് നിരവധി തവണ ശ്രുതിയെ പവൻ കല്യാൺ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യെലഹങ്ക ടൗണിലെ വൃന്ദാവൻ ലേഔട്ടിൽ താമസിക്കുന്ന പവൻ കല്യാണിന്റെ ഭാര്യ ശ്രുതി മരിച്ച സംഭവത്തിലാണ് ബന്ധുക്കൾ പരാതിയുമായി പൊലീസിന് മുന്നിൽ എത്തിയിരിക്കുന്നത്. ശ്രുതിയെ ഇന്ന് രാവിലെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഭാര്യ ആത്മഹത്യ ചെയ്തതാണെന്നാണ് പവൻ കല്യാൺ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ, മകൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും ശ്രുതിയെ പവൻ കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾ ആരോപിച്ചു. പവൻ കല്യാണിനും കുടുംബാംഗങ്ങൾക്ക് എതിരെ കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടിയാകും വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ അറിയിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സ്ത്രീധനം ആവശ്യപ്പെട്ട് മുമ്പ് നിരവധി തവണ ശ്രുതിയെ പവൻ കല്യാൺ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. പവന്റെ ഉപദ്രവം സഹിക്കാതെ വന്നതോടെ ശ്രുതി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ബന്ധുക്കൾ ഇടപെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തുകയായിരുന്നു. തുടർന്ന് ശ്രുതി ഭർതൃ വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും പവൻ കല്യാൺ ഉപദ്രവം തുടരുകയായിരുന്നു. അപവന്റെയും കുടുംബാംഗങ്ങളുടെയും ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റം ഏറ്റവും അവസാനം ഫോൺ ചെയ്തപ്പോഴും ശ്രുതി അറിയിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. കൂടുതൽ സ്ത്രീധനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പവൻ ശ്രുതിയെ തുണി കഴുത്തിൽ മുറുക്കി കൊല്ലുകയും കെട്ടി തൂക്കുകയുമായിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ന്യൂ യലഹങ്ക പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൃത്യമായ തെളിവുകൾ ലഭ്യമാകുന്ന മുറക്ക് പവന്റെ അറസ്റ്റിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.