ഗുരുവായൂർ: കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് താനല്ല ഹൈക്കമാൻ്റാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗുരുവായൂർ ക്ഷേത്രദർശനത്തിന് ശേഷം ശ്രീവൽസം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.പിമാർ മത്സരിക്കണമോ എന്ന കാര്യത്തിൽ ഡൽഹിയിലാകും അന്തിമ തീരുമാനമുണ്ടാകുക. തിങ്കളാഴ്ച സുധാകരനുമായി ഡൽഹിയിൽ ചർച്ച നടത്തും. യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പുറത്തുവിടും. നിലവിലെ വൈകൽ സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എൽ.ഡി.എഫ് സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങൾ വെറും കബളിപ്പിക്കലാണ്. കഴിഞ്ഞ 10 വർഷം എടുക്കാത്ത ക്യാബിനറ്റ് തീരുമാനങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ച കൊണ്ടെടുത്തത്. ഇത് നടപ്പിലാക്കാൻ കഴിയില്ലെന്ന് സർക്കാരിന് തന്നെ അറിയാമെന്നും അദ്ദേഹം പരിഹസിച്ചു.
നാട്ടികയിലെ സ്ഥാനാർത്ഥിത്വത്തിൽ ഉടൻ തീരുമാനമെടുക്കേണ്ടതുണ്ട്. ആർ.ജെ.ഡി ഇതുവരെ യു.ഡി.എഫിനെ സമീപിച്ചിട്ടില്ല. ഒരുകാലത്തും ഉണ്ടാകാത്ത രീതിയിലുള്ള തകർച്ചയാണ് സിപിഎം നേരിടുന്നത്. സിപിഎമ്മിൽ കൂട്ട അടിയും പ്രതിസന്ധിയും വളർന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ക്രമസമാധാന നില പൂർണ്ണമായും തകർന്നു. ഗുണ്ടകൾ വിലസുകയാണ്, പോലീസ് ഭരണസംവിധാനം നിഷ്ക്രിയമായതാണിതിനുകാരണം.
മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസിൽ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പല പാർട്ടികളിലും അതില്ലെന്നും ചെന്നിത്തല പറഞ്ഞു.