തിരുവനന്തപുരം: അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കുമെന്ന ഭീഷണിയിലായിരുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് ആശ്വാസ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. വിമാനത്താവളത്തിന് 19.76 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് റണ്‍വേ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സുരക്ഷിതമാക്കാനാണ് തീരുമാനം. റണ്‍വേയുടെ ഇരുവശങ്ങളിലും ആവശ്യമായ 'ബേസിക് സ്ട്രിപ്പ്' ഇല്ലാത്തത് വലിയ വിമാനങ്ങളുടെ ലാന്‍ഡിംഗിന് ഭീഷണിയാണെന്ന ഡി.ജി.സി.എ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് അടിയന്തര നടപടി.
റണ്‍വേയുടെ മദ്ധ്യത്തില്‍ നിന്ന് 150 മീറ്റര്‍ ഇരുവശത്തും ഒഴിച്ചിടണമെന്നാണ് ചട്ടം. ഈ സ്ഥലത്ത് നിര്‍മ്മാണങ്ങള്‍ അനുവദിക്കില്ല. തിരുവനന്തപുരത്ത് റണ്‍വേയുടെ പലഭാഗത്തും 20മീറ്റര്‍ വരെ കുറവുണ്ട്. ആള്‍സെയിന്റ്‌സ് ഭാഗത്താണ് ഏറ്റവും സ്ഥലക്കുറവുള്ളത്. ഇത് പരിഹരിച്ചില്ലെങ്കില്‍ കരിപ്പൂരിലേതുപോലെ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ടി വരുമെന്ന് ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. വര്‍ഷങ്ങളായി താത്കാലിക ലൈസന്‍സിലാണ് വിമാനത്താവളം പ്രവര്‍ത്തിച്ചു വരുന്നത്.
പേട്ട, മുട്ടത്തറ, കടകംപള്ളി വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 15.57 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും 4.19 ഏക്കര്‍ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. ഇതില്‍ ശംഖുമുഖം റോഡ്, ബ്രഹ്മോസ്, ഫയര്‍ഫോഴ്‌സ്, ചാക്ക ഐ.ടി.ഐ എന്നിവയുടെ ഭാഗമായ ഭൂമിയും ഉള്‍പ്പെടുന്നു. ഭൂമി ഏറ്റെടുക്കലിനും സര്‍ക്കാര്‍ കെട്ടിടങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനുമുള്ള ചെലവ് വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് വഹിക്കണമെന്നാണ് നിര്‍ദ്ദേശം. ഭൂമിക്കായി അദാനി ഗ്രൂപ്പ് നല്‍കുന്ന തുക, അവര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കേണ്ട പാട്ടത്തുകയില്‍ (ഓരോ യാത്രക്കാരനും 168 രൂപ വീതം) നിന്ന് കുറയ്ക്കും. ഫയര്‍ഫോഴ്‌സിന്റെ ക്വാര്‍ട്ടേഴ്‌സുകളും പരിശീലന കേന്ദ്രങ്ങളും മാറ്റി സ്ഥാപിക്കുന്നതിനായി 50 സെന്റ് ഭൂമി പ്രത്യേകമായി കണ്ടെത്തും. ഈ വികസനത്തോടെ വിമാനത്താവളത്തിന് സ്ഥിരം ലൈസന്‍സ് ലഭിക്കാനും കൂടുതല്‍ വലിയ വിമാനങ്ങള്‍ എത്തുന്നതിനും വഴിയൊരുങ്ങും.