ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകല്ലുകൾ പത്ത് ദിവസത്തിനുള്ളിൽ തന്നെ അർഹരായവർക്ക് വിതരണം ചെയ്തായി മേയർ വി വി രാജേഷ്. കോർപ്പറേഷൻ ഇന്ന് രാവിലെ മുതൽ തന്നെ മാനദണ്ഡങ്ങൾക്കനുസരിച്ച് അർഹരായവർക്ക് ചുടുകല്ല് വിതരണം ചെയ്യാൻ കഴിഞ്ഞതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
പാവപ്പെട്ട ആളുകൾക്ക് വീട് വയ്ക്കാൻ കട്ട കൊടുക്കുന്ന രീതി ഒന്ന് പിന്തുടര്‍ന്ന് നോക്കാമെന്ന് തീരുമാനിച്ചതായി മേയർ നേരത്തെ അറിയിച്ചിരുന്നു. ജനങ്ങൾക്ക് പ്രയേജനപ്പെടുന്നുണ്ടെങ്കിൽ അതിന് തടസം നിൽക്കേണ്ടെന്ന് കരുതിയാണ് ആ പദ്ധതി തുടർന്നതെന്നും മേയര്‍ പറഞ്ഞിരുന്നു.
2018ലാണ് ആറ്റുകാൽ പൊങ്കാലക്ക് ഉപയോഗിക്കുന്ന ഇഷ്ടികകൾ ശേഖരിച്ച് തിരുവനന്തപുരം കോര്‍പ്പറേഷൻ സർക്കാർ ഭവന പദ്ധതിയിലെ ഗുണഭോക്താക്കളായ നിർധന കുടുംബങ്ങൾക്ക് ലഭ്യമാക്കുന്ന പദ്ധതി തുടങ്ങിയത് . നിലവിൽ വട്ടിയൂർക്കാവ് എംഎൽഎയായ വി കെ പ്രശാന്തായിരുന്നു അന്ന് തിരുവനന്തപുരം മേയർ. പിന്നീട് വന്ന ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള നഗരസഭ കൗൺസിലും ഈ മാതൃക പിന്തുടരുകയായിരുന്നു.