Sunday, March 15, 2026 Last Updated 52 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Friday 06 Mar 2026 05.25 PM

'അഭിമാനം, വലിയ പ്രതീക്ഷ'; ചുരം കയറാതെ വയനാട്ടിലെത്താം; തുരങ്കപാത നിര്‍മാണത്തിന് തുടക്കമായി

uploads/news/2026/03/828812/4.gif
photo - facebook

കോഴിക്കോട്: വടക്കന്‍ കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതിവരുത്തുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരയ്ക്കല്‍ പ്രവൃത്തിക്കു തുടക്കമായി. ആദ്യ ബ്ലാസ്റ്റിങിന്റെ സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയും വലിയ പ്രതീക്ഷയോടെയും എല്ലാവരുടെയും അനുമതിയോടെയും സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനായി.

ഏകദേശം 8.7 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാത പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട് - വയനാട് യാത്രാസമയം പകുതിയായി കുറയും. ആനക്കാംപൊയില്‍ മുതല്‍ മേപ്പാടി വരെ ഏകദേശം 8.7 കിലോമീറ്റര്‍ ആണ് തുരങ്കപാതയുടെ ദൂരം. 2000 കോടിയിലധികം രൂപയാണ് ചെലവ്. പരിസ്ഥിതി സൗഹൃദമായ രീതിയില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തുരങ്കം നിര്‍മിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.

നാലുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തുനിന്നാണ് പാറതുരക്കലിന് ആരംഭം കുറിക്കുക. തുടര്‍ന്ന് വൈകാതെത്തന്നെ വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്ന് പാറതുരക്കല്‍ പ്രവൃത്തികള്‍ ആരംഭിക്കും. ഒരേസമയത്തുതന്നെ ഇരുധ്രുവത്തില്‍നിന്ന് തുരന്നുപോകുന്നതാണ് നിര്‍മാണരീതി. മലബാര്‍ മേഖലയുടെ വിനോദസഞ്ചാര-വാണിജ്യ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഈ പാത വഴിതുറക്കും.

കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. തുരങ്കപാതയുടെ നിര്‍മാണക്കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള ദിലീപ് ബില്‍ഡ്‌കോണ്‍ കമ്പനിയും സ്റ്റീല്‍ ബോസ്ട്രിങ് പാലത്തിന്റെ കരാര്‍ ഹരിയാന ആസ്ഥാനമായ പുനിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമാണ് ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബിയില്‍ നിന്ന് 2134.50 കോടി രൂപ ചെലവഴിച്ചാണ് സര്‍ക്കാരിന്റെ ഈ സ്വപ്ന പദ്ധതി നടപ്പിലാക്കുന്നത്.

Ads by Google
Friday 06 Mar 2026 05.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google