Sunday, March 15, 2026 Last Updated 8 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Mar 2026 01.06 PM

പാലക്കാട് രമേഷ് പിഷാരടി വേണ്ടെന്ന് ഒരു വിഭാഗം ; കരുത്തനായ സ്ഥാനാര്‍ത്ഥി അല്ലെന്ന് വിലയിരുത്തല്‍

uploads/news/2026/03/828212/ramesh-piasharody.jpg

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് സിനിമാതാരം രമേഷ് പിഷാരടിയെ മത്സരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ പാലക്കാട് ജില്ലാനേതാക്കളില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പ്. രമേഷ് പിഷാരടി സ്ഥാനാര്‍ത്ഥിയായാല്‍ പാലക്കാട് വിജയം തുടരാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്. എതിര്‍പ്പ് ഇവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുള്ളതായിട്ടാണ് വിവരം. അതേസമയം പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച കാര്യം അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് രമേഷ് പിഷാരടി പാലക്കാട് സ്ഥാനാര്‍ത്ഥിയാകുമെന്ന വിവരം പുറത്തുവന്നത്. സ്ഥാനാര്‍ത്ഥിയാകാന്‍ പിഷാരടി സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. ഷാഫി പറമ്പിലിന്റെ നോമിനിയായിട്ടാണ് രമേഷ് പിഷാരടിയെ പാലക്കാട്ട് എത്തിക്കുന്നതെന്നും എന്നാല്‍ അദ്ദേഹത്തെ കരുത്തനായ ഒരു സ്ഥാനാര്‍ത്ഥിയായി കണക്കാക്കാനാകില്ലെന്നുമാണ് പറയുന്നത്. ലൈംഗികാരോപണത്തില്‍ കുടുങ്ങിയ രാഹുല്‍മാങ്കൂട്ടത്തില്‍ ഉണ്ടാക്കിവെച്ച കളങ്കത്തെ കഴുകിക്കളയാന്‍ തക്ക വിധം കരുത്തനായ ഒരാളാണ് വരേണ്ടതെന്ന നിലപാടിലാണ് രമേഷ് പിഷാരടിയെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

പാലക്കാട് പോലെയുള്ള ഒരു മണ്ഡലത്തില്‍ കെ. മുരളീധരനെ പോലെ ഒരു നേതാവ് വന്നാലേ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം സാധ്യമാകൂ എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതല്ലെങ്കില്‍ പാലക്കാട് തന്നെയുള്ള നേതാവിനെ മത്സരിപ്പിക്കാനും നിര്‍ദേശമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത നല്‍കാത്ത മറുപടിയാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പറഞ്ഞിരിക്കുന്നത്. ചര്‍ച്ചകള്‍ നടക്കുകയാണെന്നും അന്തിമ തീരുമാനം ആയിട്ടില്ലെന്നും സ്‌ക്രീനിംഗ് കമ്മറ്റി ചര്‍ച്ചചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

നേരത്തേ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറിയിരുന്നു. കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പിഷാരടിയുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നും അദ്ദേഹത്തിന് ജയസാധ്യത ഏറെയെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ജയസാധ്യത പരിഗണിച്ച് സിറ്റിങ് എംഎല്‍എമാരെയെല്ലാം മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബലാത്സംഗക്കേസിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെ മണ്ഡലത്തില്‍ യുഡിഎഫ് ജയം ആവര്‍ത്തിക്കാന്‍ കരുത്തനായ ഒരു സ്ഥാനാര്‍ഥിയെയാണ് കോണ്‍ഗ്രസ് തേടുന്നത്. തൃപ്പൂണിത്തുറയില്‍ കെ ബാബു ഇത്തവണ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ ആ മണ്ഡലത്തിലും രമേഷ് പിഷാരടിയുടെ പേര് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Ads by Google
Tuesday 03 Mar 2026 01.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google