രാഷ്ട്രീയത്തിൽ സജീവമാകുന്ന നടനും സംവിധായകനുമായ അഖിൽ മാരാരെക്കുറിച്ച് കുറിപ്പുമായി നടൻ ഉണ്ണി മുകുന്ദൻ. രാഷ്ട്രീയത്തിലേക്ക് പ്രേവേശിക്കാനുള്ള അഖിലിന്റെ തീരുമാനം ഏറ്റവും മഹത്തായ ഒന്നാണെന്നും ഒരു ഗോഡ്ഫാദറോ, രാഷ്ട്രീയ പാരമ്പര്യമോ ഇല്ലാതെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ വലിയ ധൈര്യം വേണമെന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
സ്വന്തം സുഖസൗകര്യങ്ങൾ നോക്കാതെ പൊതുസേവനത്തിന് ഇറങ്ങുന്ന അഖിൽ മാരാരെ പോലെയുള്ള സാധാരണ പശ്ചാത്തലമുള്ള യുവാക്കൾ ഇന്നത്തെ തലമുറയ്ക്ക് വലിയൊരു മാതൃകയാണെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു. അഖിലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ് .
'അഖിൽ, നിന്റെ കുടുംബപശ്ചാത്തലത്തെക്കുറിച്ച് എല്ലാ കാര്യങ്ങളും എനിക്കറിയില്ലായിരിക്കാം. പക്ഷേ നിന്റെ യാത്ര ശ്രദ്ധിച്ചിട്ടുള്ള ഏതൊരാൾക്കും ഒരു കാര്യം വ്യക്തമാണ്, നീ വന്നത് പ്രിവിലേജുകളിൽ നിന്നല്ല. നിന്റെ കഥയെ ഇത്രയധികം സ്വാധീനമുള്ളതാക്കുന്നത് ആ സത്യമാണ്.
യഥാർത്ഥമായ ഒരു ആരാധനയോടെയാണ് ഞാനിത് എഴുതുന്നത്. ഒരു ചെറിയ ഗ്രാമത്തിലെ, ഒരു സാധാരണ കുടുംബത്തിലെ പയ്യൻ, ഓരോ പടവുകളും കയറി ഇന്ന് എവിടെ നിൽക്കുന്നുവോ, നാളെ നീ എന്താകാൻ പോകുന്നുവോ, അത് വലിയൊരു പ്രചോദനമാണ്. മറ്റുള്ളവർക്ക് മാത്രമല്ല, എനിക്ക് കൂടിയാണ് അത് പ്രചോദനം നൽകുന്നത്.
സുഹൃത്തുക്കളിൽ നിന്ന് കേട്ടിട്ടുള്ളത്, നീ എപ്പോഴും മിടുക്കനായ ഒരു വിദ്യാർത്ഥിയായിരുന്നു എന്നാണ്. വ്യക്തമായ ചിന്താഗതിയും മൂർച്ചയുള്ള നിലപാടുകളുമുള്ള ഒരാൾ. കാലക്രമേണ നിന്റെ സംസാരവും നിലപാടുകളും ശ്രദ്ധിച്ചപ്പോൾ അത് എത്രത്തോളം ശരിയാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. ഈ വ്യക്തത യാദൃശ്ചികമായി ഉണ്ടായതല്ല. ആഴത്തിലുള്ള ചിന്തയിൽ നിന്നും, നിരീക്ഷണങ്ങളിൽ നിന്നും, സത്യസന്ധമായ ജീവിതത്തിൽ നിന്നും ഉണ്ടായതാണത്.
നീ സോഡ വിൽക്കുന്നതും പഴക്കച്ചവടം നടത്തുന്നതുമായ ആ പഴയ ചിത്രങ്ങൾ... അവ വല്ലാത്ത കരുത്തുള്ളവയാണ്. അവ കാണിക്കുന്നത് നിന്റെ കഷ്ടപ്പാടുകളെ മാത്രമല്ല, നിന്റെ അന്തസ്സിനെ കൂടിയാണ്. ഒരു 'വൈറ്റ് കോളർ' ജോലിക്ക് വേണ്ടി മാത്രം വാശിപിടിക്കാതെ, ഏത് ജോലിയും ചെയ്യാൻ നീ തയ്യാറായിരുന്നു. കഠിനാധ്വാനം ചെയ്യാനും സമ്പാദിക്കാനും നീ കാണിച്ച ആ മനസ്സ് നിന്റെ സ്വഭാവത്തെ പാകപ്പെടുത്തിയിട്ടുണ്ട്. സുഖസൗകര്യങ്ങൾക്കിടയിൽ വളരുന്നവർക്ക് ഒരിക്കലും കിട്ടാത്ത ആ ഒരു കരുത്ത് നിനക്കുണ്ട്.
ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ്, കണ്ണുകളിൽ സിനിമയോടുള്ള അടങ്ങാത്ത ആവേശവുമായി നിൽക്കുന്ന ഒരു സിനിമാ മോഹിയായാണ് ഞാൻ നിന്നെ ആദ്യം കാണുന്നത്. ആ കൂടിക്കാഴ്ച അന്ന് ഫലം കണ്ടില്ലായിരിക്കാം, പക്ഷേ നിന്റെ ആ ആവേശം എന്റെ മനസ്സിൽ മായാതെ നിന്നു. പിന്നീട് നീ ഒരു ചലച്ചിത്ര സംവിധായകനായപ്പോൾ, നിശ്ചയദാർഢ്യമുള്ള ഒരു മനുഷ്യനെയാണ് ഞാൻ കണ്ടത്. അവിടെയും നിനക്ക് പശ്ചാത്തലമോ പിന്തുണയോ ഉണ്ടായിരുന്നില്ല, നിന്റെ ഇച്ഛാശക്തി മാത്രമാണുണ്ടായിരുന്നത്.
പിന്നീടായിരുന്നു ബിഗ് ബോസ് മലയാളത്തിലേക്കുള്ള നിന്റെ വരവ്. ഷോയിലേക്ക് കയറുന്നതിന് മുമ്പ് നിനക്കുണ്ടായിരുന്ന ചില ആശങ്കകൾ ഞാൻ ഓർക്കുന്നു. അന്ന് ഞാൻ നിന്നോട് പറഞ്ഞു, 'നിന്നിൽ ഞാൻ ഒരു വിജയിയെ കാണുന്നു, നിനക്ക് ഒന്നും നഷ്ടപ്പെടാനില്ല.' നീ അതിലേക്ക് ഇറങ്ങിത്തിരിച്ചു, നിന്റെ നൂറ് ശതമാനം നൽകി. ഒടുവിൽ ഗംഭീരമായ വിജയവും സ്വന്തമാക്കി. അത് നിന്റെ വ്യക്തിത്വത്തിന്റെ തെളിവാണ്. ഒരു കാര്യത്തിനിറങ്ങിയാൽ നീ അത് പകുതി വഴിയിൽ ഉപേക്ഷിക്കില്ല.
അടുത്തിടെ ക്രിക്കറ്റ് മൈതാനത്ത് വെച്ച് നിന്നെ കണ്ടപ്പോഴും ഇതേ കാര്യങ്ങൾ തന്നെയാണ് എനിക്ക് തോന്നിയത്. അങ്ങേയറ്റം ആത്മാർത്ഥതയോടെ കളിക്കുന്ന, മത്സരബുദ്ധിയുള്ള ഒരു ടീം പ്ലെയർ. കേരള സ്ട്രൈക്കേഴ്സിന്റെ ഭാഗമാവുക എന്നത് നിസ്സാരമായ കാര്യമല്ല. അതിന് അച്ചടക്കവും അർപ്പണബോധവും ആവശ്യമാണ്.
ഇപ്പോൾ ഇതാ, രാഷ്ട്രീയം!
ഈ പ്രായത്തിൽ, ജീവിതത്തിന്റെ ഇത്തരമൊരു നിർണ്ണായക ഘട്ടത്തിൽ നീ എടുത്ത ഏറ്റവും വലിയ തീരുമാനമായിരിക്കും ഇത്. ഒരു ഗോഡ്ഫാദറോ രാഷ്ട്രീയ പാരമ്പര്യമോ ഇല്ലാതെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ വലിയ ധൈര്യം വേണം. സ്വന്തം സുഖസൗകര്യങ്ങൾ നോക്കാതെ പൊതുസേവനത്തിന് ഇറങ്ങുന്ന നിന്നെപ്പോലെയുള്ള സാധാരണ പശ്ചാത്തലമുള്ള യുവാക്കൾ ഇന്നത്തെ തലമുറയ്ക്ക് വലിയൊരു മാതൃകയാണ്. ഉണ്ണി മുകുന്ദന്‍ കുറിച്ചു.