വിവാദമായ കേരള സ്റ്റോറി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനെതിരെ റാപ്പര്‍ വേടന്‍. ഇത്രയും വെറുപ്പോട് കൂടി ഒരു സിനിമ ചെയ്യാന്‍ പറ്റുന്നുണ്ടെങ്കില്‍ അവര്‍ക്ക് നമ്മളെ എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് വേടന്‍ ചോദിച്ചു. ഒരുപാട് വര്‍ഷമായിട്ട് ഒന്നായിട്ട് എല്ലാ പ്രശ്നങ്ങളെയും മാറ്റി നിര്‍ത്തി രക്ഷപ്പെട്ട്‌കൊണ്ടിരിക്കുകയാണ് നമ്മള്‍ എന്നും വേടന്‍ പറഞ്ഞു.
'ഇത്രയും വെറുപ്പോട് കൂടി ഒരു സിനിമ ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ, ഇത്രയും ദേഷ്യം നമ്മളോട് നമ്മളോട് കാണിക്കാൻ പറ്റുന്നുണ്ടെങ്കിൽ, ഭാവിയിൽ അവർക്ക് നമ്മുടെ ദേഹത്ത് എന്തൊക്കെ ചെയ്യാൻ പറ്റും. എനിക്കിത് പറയാതെ ഇരിക്കാം. വേണമെങ്കിൽ പാട്ടുംപാടി കാശുംവാങ്ങി വീട്ടിൽപോകാം. അപ്പോളെനിക്ക് കൂടുതൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പറ്റും. എന്നെകൊണ്ട് അത് ചെയ്യാൻ പറ്റാത്തത് നിങ്ങളെല്ലാവരും എൻ്റെ സഹമനുഷ്യരാണെന്ന് കാണാൻ പറ്റുന്നകൊണ്ടും നിങ്ങൾക്കത് കാണാൻ പറ്റുന്നകൊണ്ടുമാണ്. അത് കൊണ്ടാണ് ഞാൻ ഇവിടെ വന്ന് പെർഫോം ചെയ്യുന്നത്. നമ്മൾ ഒരുപാട് വർഷമായിട്ട് ഒന്നായിട്ട് എല്ലാ പ്രശ്നങ്ങളെയും മാറ്റി നിർത്തി രക്ഷപ്പട്ട് കൊണ്ടിരിക്കുകയാണ്. പ്രകൃതി നമ്മളെ ഒരുപാട് തവണ പരീക്ഷിച്ചപ്പോഴും നമ്മൾ ഒരുമിച്ച് നിന്നു. അന്നൊന്നും നമ്മൾ ഇതൊന്നും കണ്ടില്ല. നമ്മൾ സമാധാനപരമായി ജീവിക്കാൻ നോക്കുമ്പോൾ ഇവന്മാർ ചെയ്യുന്ന പണികണ്ടോ', വേടന്റെ വാക്കുകൾ.
അതേസമയം, കേരള സ്റ്റോറി 2വിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് നല്‍കി. നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സും മറുപടി നല്‍കണം. ഹര്‍ജി ഹൈക്കോടതി പൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
2023ല്‍ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് കേരള സ്റ്റോറി 2 ന്റെ ട്രെയ്‌ലര്‍ പുറത്തുവന്നത്. ഇതോടെ രൂക്ഷ വിമര്‍ശനങ്ങളും ട്രോളുകളുമാണ് ചിത്രത്തിനെതിരെ ഉയരുന്നത്. ഫെബ്രുവരി 27നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. ദേശീയ പുരസ്‌കാര ജേതാവായ കാമാഖ്യ നാരായണ സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.