Sunday, March 15, 2026 Last Updated 22 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Monday 26 Jan 2026 04.32 PM

' സിനിമ നന്നായിട്ടുണ്ട്, പക്ഷെ പേരാണ് ഇഷ്ടപ്പെടാതെ പോയത്' ; മമ്മൂക്ക അടുത്ത് വിളിച്ച് പറഞ്ഞു; കുറിപ്പുമായി സംവിധായകന്‍

pens, note

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് പത്മഭൂഷണ്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് മലയാള സിനിമാ ലോകവും ആരാധകരും. മലയാള സിനിമയെ മുന്നില്‍ നിന്ന് നയിക്കുന്ന മമ്മൂട്ടി പുതിയ താരങ്ങള്‍ക്കും സംവിധായകര്‍ക്കുമെല്ലാം നല്‍കുന്ന പിന്തുണയും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ മമ്മൂട്ടിയെക്കുറിച്ച് സംവിധായകന്‍ റഷീദ് പാക്കല്‍ പങ്കുവച്ചൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുട്ടന്റെ ഷിനിഗാമി എന്ന സിനിമയുടെ സംവിധായകനാണ് റഷീദ് പാറക്കല്‍. മമ്മൂട്ടി തന്റെ സിനിമ കാണുകയും അതേക്കുറിച്ച് സംസാരിക്കുകയും ചെയ്തതിനെക്കുറിച്ചാണ് റഷീദ് കുറിപ്പില്‍ പറയുന്നത്. എന്തുകൊണ്ടാണ് മമ്മൂട്ടി ഈ അംഗീകാരത്തിന് അര്‍ഹനാകുന്നതെന്ന് പങ്കുവെക്കുകയാണ് കുറിപ്പ്.

റഷീദ് പാറക്കലിന്റെ വാക്കുകള്‍:

മമ്മുക്ക എന്നെ വിളിച്ചപ്പോള്‍. 'കുട്ടന്റെ ഷിനിഗാമി, ഇറങ്ങിയതിനു ശേഷം നിര്‍മ്മാതാവ് അഷ്‌റഫ് പിലാക്കലാണ് എന്നോട് പറഞ്ഞത് മമ്മൂക്ക ഈ സിനിമ കണ്ടു ജാഫറിക്കയെ വിളിച്ചു അഭിനന്ദനങ്ങള്‍ പറഞ്ഞെന്നും ഇന്ദ്രന്‍സ് ചേട്ടനോട് അഭിപ്രായം പറഞ്ഞെന്നും സംവിധായകന്‍ ആരാണെന്ന് അന്വേഷിച്ചു എന്നും അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു ഞാന്‍ ജാഫറിക്കാടും ഇന്ദ്രസ് ചേട്ടനോടും ചോദിച്ചു സംഗതി സത്യം തന്നെ.

പക്ഷേ അതിന് തെളിവുകളൊന്നും എന്റെ കയ്യില്‍ കിട്ടാത്തതുകൊണ്ട് ഞാന്‍ അത് ആരോടും പറഞ്ഞില്ല. പിന്നീട് ഒരു ദിവസം ഞാനും സംവിധായകന്‍ ഷാഫി എപ്പിക്കാടും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷൗക്കത്ത് വണ്ടൂരും നിര്‍മ്മാതാവ് ജാക്കി അലിയും ഒരാള്‍ക്കൂട്ടം ,എന്ന സിനിമയുടെ കഥ ഇന്ദ്രന്‍സിനോട് പറയാന്‍ വേണ്ടി എറണാകുളത്ത് പോയപ്പോള്‍ അദ്ദേഹം ടൗണ്‍ഹാളിലെ ഷൂട്ടിങ്ങില്‍ ആണെന്ന് അറിഞ്ഞു.

അവിടെ ചെന്നപ്പോഴാണ് അറിയുന്നത് മമ്മൂക്കയും മോഹന്‍ലാലും കുഞ്ചാക്കോ ബോബനും അടക്കം ഒട്ടനവധി താരങ്ങള്‍ അഭിനയിക്കുന്ന പേട്രിയറ്റ് എന്ന സിനിമയുടെ ചിത്രീകരണമാണ് നടക്കുന്നത് എന്ന്. ഇന്ദ്രന്‍സ് ചേട്ടനാണ് മമ്മൂക്കയോട് ചെന്നു പറഞ്ഞത് ഷിനി ഗാമിയുടെ സംവിധായകന്‍ വന്നിട്ടുണ്ട് എന്ന്. സാക്ഷാല്‍ മമ്മൂക്ക എന്നെ അദ്ദേഹത്തിന് അരികിലേക്ക് വിളിച്ചു കൂടെ ഷാഫി എപ്പിക്കാടും വന്നു.

'സിനിമ നന്നായിട്ടുണ്ട് പക്ഷേ അതിന്റെ പേരാണ് ഇഷ്ടപ്പെടാതെ പോയത് മമ്മൂക്ക അടുത്ത് വിളിച്ച് പരിചയപ്പെട്ട ശേഷം പറഞ്ഞു. ഇതിനുമുമ്പേ എന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം ചോദിച്ചു. രണ്ട് സിനിമകള്‍ എഴുതി സംവിധാനം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. വല്ലാത്തൊരു മാനസ്സികാവസ്ഥയിലായിരുന്നു ഞാനപ്പോള്‍. തുടര്‍ന്ന് ഞാന്‍ ഷാഫിയെ പരിചയപ്പെടുത്തി. ചെക്കന്‍ എന്ന സിനിമയുടെ സംവിധായകനാണ് എന്നു പറഞ്ഞപ്പോള്‍ 'ആ പാട്ടുള്ള പടമല്ലേ ' എന്നും അദ്ദേഹം ചോദിച്ചു.

ഈ തിരക്കിനിടയില്‍ എന്തൊക്കെ കാര്യങ്ങളാണ് ഈ മനുഷ്യന്‍ ഓര്‍ത്തുവയ്ക്കുന്നത് എന്ന് അതിശയിച്ചുപോയി. ഒന്നിച്ച് ഒരു ഫോട്ടോ എടുക്കാന്‍ സാധ്യമല്ലാത്ത അവസ്ഥയായിരുന്നു. കാരണം ആ സിനിമയുടെ കോസ്റ്റും ആയിരുന്നു അദ്ദേഹം ഇട്ടിരുന്നിരുന്നത്. എങ്കിലും തന്റെ സ്വകാര്യ നമ്പര്‍ എനിക്ക് തന്നു. ഇത്രയും മഹാനായ ഒരു കലാകാരന്റെ മുന്നില്‍ നില്‍ക്കാനും അദ്ദേഹവുമായി സംസാരിക്കാനും അവസരമുണ്ടായത് ഒരു മഹാ ഭാഗ്യം തന്നെ.

തെളിവുകള്‍ ഇല്ലാത്തതിനാലാണ് ഇത്ര ദിവസമായിട്ടും ഈ കാര്യം ആരോടും പറയാതിരുന്നത്. ഷിനിഗാമി ഇന്നും ഫ്‌ലവേഴ്‌സ് ചാനലില്‍ വന്നപ്പോള്‍ ഈ വിശേഷം പങ്കുവെക്കണമെന്ന് തോന്നി. വെറുതെയല്ല അദ്ദേഹത്തിന് പത്മഭൂഷനും കിട്ടിയത്. ആശംസകള്‍ മമ്മുക്കാ.

Ads by Google
Monday 26 Jan 2026 04.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google