ന്യൂഡല്‍ഹി: നിമെസുലൈഡ് വേദനാസംഹാരി 100 മില്ലിഗ്രാമില്‍ കൂടുതല്‍ അടങ്ങിയ, വായിലൂടെ നല്‍കുന്ന എല്ലാ മരുന്നുകളുടെയും നിര്‍മാണം, വില്‍പ്പന, വിതരണം എന്നിവ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ശിപാര്‍ശപ്രകാരവും ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡുമായി കൂടിയാലോചിച്ചുമാണ് നടപടി.
മനുഷ്യാരോഗ്യത്തിനു ഹാനികരമാണെന്നതിനാലും പകരം മരുന്നുകള്‍ ലഭ്യമായതിനാലുമാണ് നിരോധനമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ വിജ്‌ഞാപനത്തില്‍ പറയുന്നു. വേദനയ്‌ക്കും പനിക്കും നല്‍കുന്ന നിമെസുലൈഡ് കരളിനു ഹാനികരമാകാന്‍ സാധ്യതയുള്ളതിനാല്‍ ലോകമെമ്പാടും പരിശോധനാവിധേയമാണ്.
ഔഷധസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നു മന്ത്രാലയം വിശദീകരിക്കുന്നു.
12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു നിമെസുലൈഡ് നല്‍കുന്നത് 2011-ല്‍ത്തന്നെ ആരോഗ്യമന്ത്രാലയം നിരോധിച്ചിരുന്നു. സമാനമായ നിരോധനം നിരവധി രാജ്യങ്ങളില്‍ നിലവിലുണ്ട്.
വേദനാസംഹാരിയെന്ന നിലയിലുള്ള പ്രയോജനത്തേക്കാള്‍ അധികമാണ് നിമെസുലൈഡിന്റെ ദൂഷ്യമെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി 2007-ല്‍ വിലയിരുത്തി. യൂറോപ്പിനു പുറത്ത്, കാനഡ, ജപ്പാന്‍, യു.എസ്, ഓസ്‌ട്രേലിയ, യു.കെ. തുടങ്ങിയ രാജ്യങ്ങള്‍ നിമെസുലൈഡ് മനുഷ്യരില്‍ ഉപയോഗിക്കാന്‍ ഒരിക്കലും അനുവദിച്ചിട്ടില്ല. ഹ്രസ്വകാലത്തെ ഉപയോഗത്തിലൂടെത്തന്നെ കരളിനു ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നതു കണക്കിലെടുത്താണിത്.