എറണാകുളം: കൊച്ചി മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ച ചിത്രത്തെ ചൊല്ലി പരാതി. ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമാക്കി അവതരിപ്പിച്ചുവെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി അടിയന്തര നടപടി ആവശ്യപ്പെട്ട് എറണാകുളം സ്വദേശി തോമസ് ജില്ലാ കലക്ടർക്ക് പരാതി നൽകി.
ബിനാലെയുടെ ഭാഗമായ പ്രദർശനത്തിൽ ഉൾപ്പെടുത്തിയ ടോം വട്ടക്കുഴിയുടെ ചിത്രമാണ് വിവാദത്തിലായത്. ബിനാലെയിൽ പ്രദർശിക്കപ്പെട്ടിട്ടുള്ള 'മൃദുവാംഗിയുടേ ദുർമൃത്യു' എന്ന പേരിലുള്ള ചിത്രാവിഷ്‌കാരം കലാസ്വാതന്ത്ര്യത്തിന്റെ മറവിൽ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും പരിശുദ്ധമായ ദൃശ്യബോധത്തെ അപമാനിക്കുന്നതാണെന്ന് പരാതിക്കാരൻ പറയുന്നു.
അന്ത്യഅത്താഴത്തെ അനുകരിക്കുന്ന ദൃശ്യഘടനയിൽ, അതിനോട് യാതൊരു ബന്ധവുമില്ലാത്ത ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും ഇത് മതവികാരങ്ങളെ വേദനിപ്പിക്കുന്നതും വിശ്വാസികളെ അപമാനിക്കുന്നതുമായ ഒരു പ്രവൃത്തിയാണെന്നും പരാതിയിലുണ്ട്. പ്രസ്തുത ചിത്രം കൊച്ചി ബിനാലെയിൽ നിന്ന് ഉടൻ പിൻവലിക്കണമെന്നും ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ച് മാപ്പ് പ്രഖ്യാപിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഇതിനിടെ ബിനാലെ വേദിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.