Thursday, March 19, 2026 Last Updated 11 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
സുനില്‍ ജെ. സണ്ണി
Thursday 25 Dec 2025 02.28 AM

ശബരിമല സ്വര്‍ണക്കൊള്ള: ശങ്കര്‍ദാസിനും എന്‍. വിജയകുമാറിനും നാളെ ഹാജരാകാന്‍ നോട്ടീസ്‌

uploads/news/2025/12/817547/25k2.jpg

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്‌ ദേവസ്വം ബോര്‍ഡ്‌ മുന്‍ അംഗങ്ങളായ കെ.പി. ശങ്കര്‍ദാസിനും എന്‍. വിജയകുമാറിനും നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട്‌ എസ്‌.ഐ.ടി. നോട്ടീസ്‌ നല്‍കി.
ഇരുവരെയും അറസ്‌റ്റ്‌ ചെയ്യാത്തത്‌ എന്താണെന്ന്‌ ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ രണ്ട്‌ തവണ ചോദ്യം ചെയ്‌ത ഇരുവരെയും വീണ്ടും വിളിപ്പിക്കുന്നത്‌. അന്ന്‌ തന്നെ ഇവരെ അറസ്‌റ്റ്‌ ചെയ്‌തേക്കുമെന്നും സൂചന. ഡി.ഐ.ജി: ഹരിശങ്കറിന്റെ അച്‌ഛനാണ്‌ ദേവസ്വം ബോര്‍ഡ്‌ മുന്‍ അംഗം ശങ്കര്‍ദാസ്‌. സി.പി.എമ്മിനു വേണ്ടപ്പെട്ട നേതാവാണ്‌ ശങ്കര്‍ദാസ്‌. അതിനാല്‍ പ്രത്യേക അന്വേഷണസംഘം സമ്മര്‍ദത്തിനുവഴിപ്പെട്ടാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം നിലവിലുണ്ട്‌.
ശങ്കര്‍ദാസും എന്‍. വിജയകുമാറും കൊല്ലം വിജിലന്‍സ്‌ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്‌. എ. പദ്‌മകുമാര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡിലാണ്‌ ഇരുവരും അംഗങ്ങളായിരുന്നത്‌. എന്നാല്‍ ശങ്കര്‍ദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതില്‍ എസ്‌.ഐ.ടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ അഴിച്ചെടുത്ത്‌ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക്‌ കൊടുത്തുവിട്ടത്‌ ദേവസ്വം ബോര്‍ഡിന്റെ കൂട്ടായ തീരുമാനമായിരുന്നു. ഉത്തരവാദിത്വത്തില്‍നിന്ന്‌ ആരെയും മാറ്റിനിര്‍ത്തേണ്ടതില്ലെന്നു കോടതിപറഞ്ഞിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഇരുവരും മുന്‍കൂര്‍ ജാമ്യം തേടിയത്‌.
അതിനിടെ, ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്‌റ്റിലായ ഗോവര്‍ധന്റെ ബെല്ലാരിയിലെ റോഡ്‌ഡം ജൂവലറിയില്‍ എസ്‌.ഐ.ടി. ഇന്നലെ പരിശോധന നടത്തി. ഇത്‌ രണ്ടാം തവണയാണ്‌ അന്വേഷണസംഘം ബെല്ലാരിയില്‍ എത്തുന്നത്‌. ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി കടത്തിയ കട്ടിളപ്പാളിയും ദ്വാരപാലക ശില്‍പവും രൂപമാറ്റം വരുത്തിയത്‌ ചെന്നൈയിലെ സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സില്‍ വച്ചാണ്‌. ഇവിടെ നിന്നും സ്വര്‍ണം പോയത്‌ ബെല്ലാരിയിലെ റോഡ്‌ഡം ജൂവലറിയിലേക്കാണെന്ന്‌ അന്വേഷണ സംഘം സ്‌ഥിരീകരിച്ചിരുന്നു.

ഡി. മണി എന്നാല്‍
ദാവൂദ്‌ മണി

പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയ സംഘത്തിന്റെ തലവനെന്ന്‌ ആരോപിക്കപ്പെടുന്ന ഡി. മണി എന്ന ആള്‍ ദാവൂദ്‌ മണി ആണെന്ന്‌ എസ്‌.ഐ.ടി. സ്‌ഥിരീകരിച്ചതായാണു സൂചന. പുരാവസ്‌തുമോഷണത്തില്‍ സുഭാഷ്‌ കപൂറിനേക്കാള്‍ വലിയ തട്ടിപ്പുകാരനാണ്‌ ഇയാളെന്നും പത്മനാഭസ്വാമി ക്ഷേത്രത്തിലെ വസ്‌തുക്കള്‍ വരെ കൊണ്ടുപോയിട്ടുണ്ടെന്നും ഉള്ള വെളിപ്പെടുത്തലുകളും പുറത്തുവരുന്നുണ്ട്‌. ഇന്നോ നാളെയോ ഇയാളെ ചോദ്യംചെയേ്‌തക്കും. പ്രധാനമായും ചെന്നൈ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. ദുബായ്‌ വ്യവസായിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലായിരുന്നു അന്വേഷണസംഘം ചെന്നൈയിലെത്തിയത്‌.

സുനില്‍ ജെ. സണ്ണി

Ads by Google
സുനില്‍ ജെ. സണ്ണി
Thursday 25 Dec 2025 02.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google