തൃശൂര്‍: കലുങ്ക് സംവാദത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ച കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി സിപിഐഎം. 75 ദിവസം കൊണ്ടാണ് ചേര്‍പ്പ് പുള്ളില്‍ സിപിഐഎം കൊച്ചു വേലായുധന് വീടൊരുക്കിയത്. അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് തെരഞ്ഞെടുപ്പിന് ശേഷം വീട് കൈമാറും.
സിപിഐഎം ചേര്‍പ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമ്മിച്ചത്. രണ്ട് കിടപ്പുമുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള 600 സ്‌ക്വയര്‍ ഫീറ്റ് വീടാണൊരുക്കിയത്. ആലപ്പാട് സ്വദേശി കരുമാരശ്ശേരി ശശിധരനും സിപിഐഎമ്മിനൊപ്പം ചേര്‍ന്ന് ഭവന നിര്‍മ്മാണത്തിനായി സഹായിക്കുന്നുണ്ട്.
കലുങ്ക് സംവാദത്തിനിടെ തനിക്ക് നിവേദനം നല്‍കാനെത്തിയ കൊച്ചു വേലായുധനെ മടക്കി അയക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചര്‍ച്ചയായിരുന്നു. സംവാദം നടന്നുകൊണ്ടിരിക്കേയാണ് കൊച്ചു വേലായുധന്‍ നിവേദനവുമായി വന്നത്. നിവേദനം ഉള്‍ക്കൊള്ളുന്ന കവര്‍ സുരേഷ് ഗോപിക്ക് നീട്ടിയപ്പോള്‍ 'ഇതൊന്നും എംപിയുടെ ജോലിയേ അല്ല. പോയി പഞ്ചായത്തില്‍ പറയൂ' എന്ന് പറഞ്ഞ് മടക്കുകയാണ് ചെയ്തത്.
ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തില്‍ മാത്രമാണോ എംപി ഫണ്ട് നല്‍കുക എന്ന് ചോദിക്കുമ്പോള്‍ 'അതെ പറ്റുന്നുള്ളൂ ചേട്ടാ' എന്ന് എംപി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് സിപിഐഎം ചേര്‍പ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം ഏറ്റെടുത്തത്.