ആലപ്പുഴ: അരൂര്‍-തൂറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയപാതാ അതോറിറ്റി സുരക്ഷാ ഓഡിറ്റിംഗ് നടത്തുന്നു. ഇന്നും നാളെയുമായിട്ടായിരിക്കും ഓഡിറ്റിങ്. അടിയന്തര സുരക്ഷ ഓഡിറ്റിങ്ങിന് റൈറ്റ്സ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ രാജേഷ് എന്ന ഡ്രൈവര്‍ കൂടി അപകടത്തില്‍ പെട്ട സാഹചര്യത്തിലാണ് നിര്‍ദേശം.
നിര്‍മാണം തുടങ്ങി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അപകടമരണം 43 ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഹരിപ്പാട് സ്വദേശിയായ പിക്കപ്പ് വാന്‍ ഡ്രൈവര്‍ രാജേഷ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇതോടെയാണ് സുരക്ഷാ ഓഡിറ്റിംഗിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണമെങ്കില്‍ കരാര്‍ കമ്പനിയായ അശോക ബില്‍ഡ് കോണിനെ കരിമ്പട്ടികയില്‍പ്പെടുത്തി ഒഴിവാക്കും.
കഴിഞ്ഞദിവസം ഉണ്ടായ അപകടം ഹൈഡ്രോളിക് ജാക്കുകള്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതിനിടെ ഗര്‍ഡറുകള്‍ നിലം പതിച്ച് ഉണ്ടായതായിരുന്നു. ചരക്കുമായി എറണാകുളം ഭാഗത്തേക്ക് പോയ രാജേഷിന്റെ പിക്ക് അപ്പ് വാനിന് മുകളിലേക്ക് 100 ടണ്‍ വീതം ഭാരമുള്ള ഗര്‍ഡറുകള്‍ വീഴുകയായിരുന്നു. അപകടത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവര്‍ ക്യാബിന്‍ വെട്ടിപൊളിച്ചാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്.
രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉയരപ്പാതയാണ് അരൂര്‍ മുതല്‍ തുറവൂര്‍ വരെ 13 കിലോമീറ്റര്‍ ദൂരത്തിലുള്ളത്. തീരെ സുരക്ഷയില്ലാതെ നടത്തുന്ന നിര്‍മ്മാണത്തിനെതിരെ നാട്ടുകാര്‍ പരാതി ഉയര്‍ത്തിയിരുന്നു. നിര്‍മ്മാണത്തില്‍ ഐആര്‍സി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് വിദഗ്ദ സമിതിയുടെ കണ്ടെത്തല്‍. ഇതോടെയാണ് സുപ്രധാന ഓഡിറ്റി നുള്ള നിര്‍ദേശം ദേശീയ പാത അതോറിറ്റി നല്‍കിയത്.