തിരുവനന്തപുരം : പ്രവചനങ്ങളെ എല്ലാം കാറ്റിൽ പറത്തി റോക്കറ്റ് പോലെയാണ് സ്വർണവില കുതിക്കുന്നത്. സെപ്റ്റംബർ ഒന്നിന് 77,800 എന്ന റെക്കോർഡ് നിലയിലേക്കെത്തിയ സ്വര്‍ണം സെപ്റ്റംബർ നാലാം തിയതി പവന് 80 രൂപ കുറവ് രേഖപ്പെടുത്തിതൊഴിച്ചാൽ ബാക്കി എല്ലാ ദിവസവും റെക്കോർഡിട്ടുള്ള മുന്നേറ്റത്തിലായിരുന്നു.സ്വര്‍ണവില കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് ആഭരണപ്രേമികള്‍.
2025ന്റെ തുടക്കത്തിൽ ഔൺസിന് ഏതാണ്ട് 2,500 ഡോളറിനടുത്തായിരുന്ന രാജ്യാന്തരവില, ഇപ്പോൾ 3,600 ഡോളർ ഭേദിച്ചു കഴിഞ്ഞു.2025 ഡിസംബറോടെ 3,700 ഡോളർ, 2026 മധ്യത്തോടെ 4,000-4,500 ഡോളർ, 2026 അവസാനത്തോടെ 5,000 ഡോളർ എന്നിങ്ങനെയായി വില കുതിച്ചേക്കാമെന്നാണ് വിലയിരുത്തൽ. ട്രംപിന്റെ താരിഫ് യുദ്ധം രാജ്യാന്തര വ്യാപാര, സാമ്പത്തിക രംഗത്ത് സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ, ഇസ്രയേൽ--ഹമാസ്, റഷ്യ-യുക്രെയ്ൻ സംഘർഷങ്ങൾ എന്നിവയും സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ നൽകുകയും വിലയെമുന്നോട്ടുയർത്തുകയും ചെയ്യും.
സ്വർണത്തിന്റെ ഈ കുതിപ്പ് കണ്ട് സാധാരണക്കാർ അന്തംവിട്ടു നിൽക്കുന്നു. കല്യാണം പോലുള്ള ചടങ്ങുകൾക്ക് അത്യാവശ്യം എന്തെങ്കിലും വാങ്ങുന്നതൊഴിച്ചാൽ ബാക്കി ആഭരണ വാങ്ങലുകളെല്ലാം മാറ്റിവയ്ക്കുകയാണവർ. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 81,040 രൂപയാണ്. 22 കാരറ്റ് ഒരു ഗ്രാമിന് നിരക്ക് 10,130 രൂപ.ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 11,052 രൂപയും പവന് 88,415 രൂപയുമാണ് നിരക്ക്.18 കാരറ്റിന് ഒരു ഗ്രാമിന് 8,289 രൂപയും പവന് 66,312 രൂപയുമാണ് നിരക്ക് ആഗോള വിപണിയില്‍ വില കുതിക്കുന്നതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
കേരളത്തില്‍ സ്വര്‍ണ വില എത്രയാകും?
രാജ്യാന്തര വില 3600 ഡോളറിലെത്തിയപ്പോള്‍ കേരളത്തില്‍ സ്വര്‍ണ വില 81,000തൊട്ടു. അപ്പോള്‍ 5000 ഡോളറില്‍ വില എത്തുമ്പോള്‍ കേരളത്തില്‍ എത്രയായിരിക്കും പവന് വില വൈകാതെ സ്വര്‍ണ വില 50,000ത്തിലേക്ക് വീഴുമെന്നൊക്കെ നേരത്തേ പ്രവചനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വില 5000 ഡോളറിലേക്ക് എത്തിയാല്‍ കേരളത്തില്‍ വില ഒരു ലക്ഷത്തിന് മുകളില്‍ തൊടും. ഞെട്ടേണ്ട, പവന് വില മാത്രമാണിത്. ജി എസ് ടി യും പണിക്കൂലിയുമെല്ലാം ചേര്‍ത്ത് ഇതില്‍ കൂടുതല്‍ നല്‍കേണ്ടി വരും. അതായത് സാധരണക്കാരനെ സംബന്ധിച്ച് സ്വര്‍ണം കൈപൊള്ളിക്കും. ഇനി നിക്ഷേപ ലക്ഷ്യമുള്ളവരാണെങ്കില്‍ ഭാവിയിലെ മികച്ച നിക്ഷേപം സ്വര്‍ണം തന്നെയായിരിക്കും. പക്ഷെ അതൊരിക്കലും ആഭരണമല്ല കേട്ടോ.