കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്തു തട്ടിപ്പുനടത്തിയ കേസില്‍ ടേക്ക് ഓഫ് ഓവര്‍സീസ് എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമയായ കാര്‍ത്തിക പ്രദീപിന്റെ സുഹൃത്തിലേക്കും അന്വേഷണം. നിലവില്‍ മാള്‍ട്ടയിലാണ് ഇയാള്‍ താമസിക്കുന്നത്.
കാര്‍ത്തിക വഴി വിദേശത്തെത്തിയ ഇയാള്‍ പിന്നീട് തട്ടിപ്പില്‍ പങ്കാളിയാവുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. പാലക്കാട് സ്വദേശിയായ ഇയാളെ വിദേശത്തുനിന്ന് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനാണു കൊച്ചി സെന്‍ട്രല്‍ പോലീസിന്റെ ശ്രമം. ജോലിക്കായി പണം നല്‍കി ജോലി കിട്ടാതായതോടെ പണം തിരികെചോദിച്ചവരെ കാര്‍ത്തിക ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനായി ക്വട്ടേഷന്‍സംഘങ്ങളെയും കാപ്പാ കേസ് പ്രതികളെയും ഉപയോഗിച്ചിരുന്നതായാണു പോലീസ് നല്‍കുന്നവിവരം. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെടാനും സാധ്യതയുമുണ്ട്.
ഒരു കോടിയിലേറേ രൂപ കാര്‍ത്തിക തട്ടിയെടുത്തുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. യു.കെയില്‍ ജോലി വാഗ്ദാനംചെയ്ത് തൃശൂര്‍ സ്വദേശിനിയില്‍നിന്നു 5.23 ലക്ഷം രൂപ തട്ടിയെന്ന കേസിലാണു കാര്‍ത്തിക പ്രദീപിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. യു.കെയില്‍ സോഷ്യല്‍വര്‍ക്കര്‍ ജോലി ശരിയാക്കി നല്‍കാമെന്നായിരുന്നു കാര്‍ത്തികയുടെ വാഗ്ദാനം. എന്നാല്‍, ജോലി ലഭിക്കാതിരിക്കുകയും സംഭവം തട്ടിപ്പാണെന്നു ബോധ്യപ്പെടുകയും ചെയ്തതോടെയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിനുപിന്നാലെ വിവിധ ജില്ലകളിലായി 18 ഓളം പരാതികളാണു കാര്‍ത്തികക്കെതിരേ എത്തിയത്.
തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് ഇവര്‍ ചെയ്തുവന്നിരുന്നത്. അതിനിടെ, കാര്‍ത്തിക പ്രദീപിന്റേതെന്നു പറയപ്പെടുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തട്ടിപ്പു ചോദ്യം ചെയ്തവരോടായിരുന്നു കാര്‍ത്തികയുടെ രൂക്ഷമായ ഭാഷയിലുള്ള പ്രതികരണം. 'എനിക്കു പറ്റിച്ചു ജീവിക്കാനേ അറിയുള്ളൂ. അതെന്റെ മിടുക്ക്. പറ്റിക്കാനായിട്ടു നീയൊക്കെ നിന്നുതരുന്നതെന്തിനാണ്. മേലാല്‍ ഇങ്ങനത്തെ വര്‍ത്തമാനം കൊണ്ട് എനിക്കു മെസേജയക്കാന്‍ വരരുത്' എന്നായിരുന്നു കാര്‍ത്തികയുടെ പ്രതികരണം.
എറണാകുളം പുല്ലേപ്പടിക്കു സമീപത്താണു കാര്‍ത്തികയുടെ ടേക്ക് ഓഫ് ഓവര്‍സീസ് എന്ന റിക്രൂട്ടിങ് ഏജന്‍സി പ്രവര്‍ത്തിച്ചിരുന്നത്. ഡോക്ടര്‍ ആണെന്നു പറഞ്ഞാണ് ഇവര്‍ പരിചയപ്പെടുത്തിയിരുന്നത്. ഓസ്‌ട്രേലിയ, ജര്‍മനി, യു.കെ, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു വിവിധ ജോലികള്‍ തരപ്പെടുത്തിനല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇത്തരം ജോലിവാഗ്ദാനങ്ങളുമായി സാമൂഹികമാധ്യമങ്ങളിലൂടെയും പാതയോരങ്ങളില്‍ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചും പരസ്യംചെയ്തിരുന്നു.
വിദേശരാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തൊഴിലവസരമുണ്ടെന്നായിരുന്നു കാര്‍ത്തികയുടെ സ്ഥാപനത്തിന്റെ പ്രധാന വാഗ്ദാനം.
സോഷ്യല്‍വര്‍ക്കര്‍ ഉള്‍പ്പെടെയുള്ള ജോലികളും വാഗ്ദാനം ചെയ്തിരുന്നു. ഉദ്യോഗാര്‍ഥികളില്‍നിന്നു മൂന്നുമുതല്‍ എട്ടുലക്ഷം രൂപ വരെയാണു പ്രതി കൈക്കലാക്കിയിരുന്നത്. ഇവരുടെ കെണിയില്‍ വീണവരില്‍ ഏറെയും സ്ത്രീകളാണ്.