കണ്ണൂര്‍: നവീന്‍ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് തലശ്ശേരി കോടതി. വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കുടുംബം സമര്‍പ്പിച്ച ഹര്‍ജിയിലാണ് മറുപടി. മെയ് 30 ന് മുമ്പായി പി.പി. ദിവ്യയുടെ ഫോണ്‍രേഖകള്‍ അടക്കം നാലു കാര്യങ്ങളില്‍ ഉടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. 13 വീഴ്ചകളാണ് കുടുംബം നല്‍കിയ ഹര്‍ജിയില്‍ ചുണ്ടിക്കാട്ടിയത്.
സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു പി പി ദിവ്യയുടെ ഔദ്യോഗിക നമ്പറിലെ മുഴുവന്‍ വിശദാംശങ്ങളും ശേഖരിക്കണമെന്നതുള്‍പ്പെടെ നാല് കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
പിപി ദിവ്യയുടെ സ്വകാര്യഫോണ്‍ മാത്രമേ അന്വേഷണസംഘം പരിശോധിച്ചുള്ളൂ എന്നും ഔദ്യോഗിക നമ്പറുകളടെ വിവരങ്ങള്‍ കൂടി ശേഖരിക്കണമെന്നും കോടതി വ്യക്തമാക്കി. ഇതിനൊപ്പം നവീന്‍ബാബുവിന് കൈക്കൂലി നല്‍കിയെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തിന്റെ ഗോള്‍ഡ് ലോണുമായി ബന്ധപ്പെട്ട് രേഖകള്‍ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പി പി ദിവ്യയും പ്രശാന്തനുമായുള്ള ഫോണ്‍ കോള്‍ രേഖകള്‍, ചാറ്റുകള്‍ എന്നിവ എസ്ഐടി പരിശോധിച്ചില്ല, പി പി ദിവ്യയുടെ ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കണം, പ്രതിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ദിവ്യ പ്രശാന്തുമായും കളക്ടറുമായും ഫോണില്‍ പല തവണ സംസാരിച്ചെന്നും കളക്ടര്‍ പിന്നീട് മന്ത്രിയുമായി സംസാരിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതെല്ലാം വിശദമായി പരിശോധിക്കും. പ്രതി ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.