ന്യൂഡല്‍ഹി: ഇന്ത്യയിലെ പാചകവാതക പ്രതിസന്ധിയില്‍ മറ്റൊരാശ്വാസമായി പശ്ചിമേഷ്യയിലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് കടന്ന് രണ്ടാമത്തെ ഇന്ത്യന്‍ ക്രൂഡ് ഓയില്‍ ടാങ്കര്‍ മുംബൈ തീരത്ത് സുരക്ഷിതമായി എത്തി. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിനായി 1.35 ലക്ഷം മെട്രിക് ടണ്‍ അസംസ്‌കൃത എണ്ണയുമായി പുറപ്പെട്ട 'സ്മിര്‍ണി' എന്ന കപ്പലാണ് മുംബൈയിലെത്തിയത്.
സൗദി അറേബ്യയിലെ റാസ് തനൂറയില്‍ നിന്നാണ് സ്മിര്‍ണി മൂംബൈയില്‍ എത്തിയത്. സംഘര്‍ഷഭരിതമായ ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ കപ്പലാണിത്. നേരത്തെ മാര്‍ച്ച് 11-ന് മുംബൈ തീരത്തെത്തിയ 'ഷെന്‍ലോംഗ് സൂയസ്മാക്സ്' എന്ന കപ്പലിന് പിന്നാലെയാണ് സ്മിര്‍ണിയും മുംബൈയിലെ ജവഹര്‍ ദ്വീപില്‍ എത്തിയിരിക്കുന്നത്.
ലൈബീരിയന്‍ പതാക വഹിക്കുന്ന ഈ കപ്പലിലെ എണ്ണ തിങ്കളാഴ്ചയോടെ മാഹുലിലെ എച്ച്പിസിഎല്‍ റിഫൈനറിയിലേക്ക് മാറ്റിത്തുടങ്ങും. നിലവില്‍ ഗള്‍ഫ് മേഖലയിലൂടെ 24 ഇന്ത്യന്‍ കപ്പലുകള്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ രണ്ട് കപ്പലുകള്‍ എല്‍പിജിയുമായി ഗുജറാത്തിലെ മുന്ദ്ര, കണ്ട്‌ല തുറമുഖങ്ങളിലേക്കാണ് വരുന്നത്.
രാജ്യത്തെ എല്‍പിജി ക്ഷാമത്തിന് ആശ്വാസമായി 'ശിവാലിക്', 'നന്ദാദേവി' എന്നീ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ആശ്വാസം പകരുന്നതാണ്. ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം കടുക്കുന്നതിനിടെ ശനിയാഴ്ച യുഎഇയിലെ ഫുജൈറ ഓയില്‍ ടെര്‍മിനലിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായി.
പ്രതിരോധ സേന തകര്‍ത്ത ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് ടെര്‍മിനലില്‍ വന്‍ തീപിടിത്തമുണ്ടാവുകയും എണ്ണ കയറ്റുമതി ഭാഗികമായി തടസ്സപ്പെടുകയും ചെയ്തിരുന്നു. ഈ സമയത്ത് ഇന്ത്യന്‍ കപ്പലായ 'ജഗ് ലാഡ്കി' അവിടെ എണ്ണ കയറ്റിക്കൊണ്ടിരിക്കുകയായിരുന്നുവെങ്കിലും കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കാനുള്ള അമേരിക്കന്‍ നീക്കം സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.