ധാക്ക: ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവുമായ ഖാലിദ സിയ(80) അന്തരിച്ചു. ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഖാലിദ സിയ. 2026ല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയെ നയിക്കാനിരിക്കെയാണ് ഖാലിദ സിയ വിട വാങ്ങിയത്. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലുള്ള ഖാലിദ സിയക്ക് ഹൃദ്രോഗവും കരള്‍-വൃക്ക പ്രശ്നങ്ങളും ആശുപത്രിവൃത്തങ്ങള്‍ പറയുന്നത്.
ബംഗ്ലാദേശിന്റെ ജനാധിപത്യ ചരിത്രത്തിലെ ഒരു യുഗത്തിനാണ് അവസാനമായത്. ഇസ്ലാമിക ലോകത്ത് പ്രധാനമന്ത്രി പദത്തിലെത്തിയ രണ്ടാമത്തെ വനിതയായിരുന്നു ഖാലിദ. 1981-ല്‍ സിയാവുര്‍ റഹ്മാന്‍ കൊല്ലപ്പെട്ടതോടെ ഭര്‍ത്താവ് സ്ഥാപിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വമേറ്റെടുത്ത് രാഷ്ട്രീയത്തിലേക്ക് വന്ന യാണ് ഖാലിദ സിയ 1982-ല്‍ ജനറല്‍ ഹുസൈന്‍ മുഹമ്മദ് എര്‍ഷാദ് പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തപ്പോള്‍, ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള പോരാട്ടങ്ങളിലൂടെയാണ് ലോകശ്രദ്ധ നേടിയത്.
1991ലെ പൊതു തിരഞ്ഞെടുപ്പിലൂടെ ഖാലിദ സിയ ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ ഒരു ജനാധിപത്യ സര്‍ക്കാരിനെ നയിക്കുന്ന ആദ്യ വനിതാ പ്രധാനമന്ത്രിയായി. 2001ല്‍ ഷേയ്ഖ് ഹസീനയുടെ അവാമി ലീഗിനെ പരാജയപ്പെടുത്തി വീണ്ടും ഖാലിദ സിയ അധികാരത്തിലെത്തി. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗുമായി കടുത്ത രാഷ്ട്രീയ വൈരം നിലനിന്നിരുന്ന കാലഘട്ടമായിരുന്നു ഖാലിദ സിയയുടെ ഭരണകാലം. 2007-നു ശേഷം ഖാലിദ സിയയുടെ ജീവിതം കേസുകളാലും നിയമപോരാട്ടങ്ങളാലും വലയം ചെയ്യപ്പെട്ടു.
ഷേയ്ഖ് ഹസീനയുടെ ഭരണകാലത്ത് 2018-ല്‍ അഴിമതിക്കേസുകളില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഖാലിദ സിയയ്ക്ക് തടവുശിക്ഷ വിധിച്ചു. വര്‍ഷങ്ങളോളം ജയില്‍ശിക്ഷ അനുഭവിച്ച അവര്‍, ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വീട്ടുതടങ്കലിലായി. 2024 ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്തതിനെ തുടര്‍ന്നാണ് ഖാലിദ സിയയെ മോചിപ്പിക്കാന്‍ ബംഗ്ലാദേശ പ്രസിഡന്റ് ഉത്തരവിട്ടത്. ജയില്‍ മോചിതയായെങ്കിലും രോഗങ്ങള്‍ ഖാലിദ സിയയെ വേട്ടയാടി.