-->
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി രേഖ രതീഷ്. ഇടയ്ക്ക് സിനിമകളിലും ചില വേഷങ്ങള്‍ ചെയ്തിരുന്നെങ്കിലും ശ്രദ്ധേയമായ നിരവധി റോളുകളിലൂടെ സീരിയൽ രംഗത്താണ് രേഖ തിളങ്ങിയത്. കരുത്തുറ്റ അമ്മ കഥാപാത്രങ്ങള്‍ രേഖയുടെ കൈകളില്‍ സുരക്ഷിതമെന്ന് കുടുംബപ്രേക്ഷകരും തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യക്തിജീവിതത്തില്‍ ഒരുപാട് തകര്‍ച്ചകള്‍ നേരിട്ട താരം കൂടിയാണ് രേഖ. നല്ലൊരു കുടുംബജീവിതം ആഗ്രഹിച്ചിരുന്ന രേഖയെ നാലു വട്ടമാണ് വിധി ചതിച്ചത്.
എന്നാല്‍ ഒരുപാട് കുത്തുവാക്കുകളും അപവാദങ്ങളും പഴിചാരലും സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് രേഖയ്ക്ക്. ആ പ്രതിസന്ധി ഘട്ടങ്ങളെ ആത്മ ധൈര്യം കൊണ്ട് നേരിട്ട രേഖ അതിലൊന്നും തളരാതെ സ്വന്തം മകനു വേണ്ടി ജീവിതം മാറ്റിവച്ച് ജീവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം ‘ഇനി വരുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ തീരുമാനം’ എന്ന് പറഞ്ഞു കൊണ്ട് ഒരു വീഡിയോ പങ്കിട്ടിരുന്നു. അതിനു പിന്നാലെ വന്‍ തോതിലുള്ള സൈബര്‍ അറ്റാക്ക് രേഖയ്ക്ക് നേരിടേണ്ടി വന്നു.
ഇപ്പോഴിതാ സൈബർ ബുള്ളിയിങിനെതിരെ കൊടുത്ത പരാതിയിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിക്കുകയാണ് രേഖ രതീഷ്. തനിക്കെതിരെ വീഡിയോ ചെയ്ത യുട്യൂബ് ചാനലുകളുടെ പേരുകൾ വെളിപ്പെടുത്തിയും തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞുമാണ് രേഖ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി നേരിട്ട് പരാതി നൽകിയ രേഖ തനിക്കെതിരെ വീഡിയോ പബ്ലിഷ് ചെയ്ത യൂട്യൂബ് ചാനലുകളുടെ പേരുകളും വെളിപ്പെടുത്തി. താന്‍ എന്ത് ചെയ്തിട്ടാണെന്നും സാരി മാറ്റുന്നത് പോലെയെന്ന് മകന്‍ ചോദിച്ചാല്‍ താന്‍ എന്ത് പറഞ്ഞ് കൊടുക്കണമെന്നും പ്ലീസ് ജീവിക്കാന്‍ അനുവദിക്കൂ എന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ രേഖ പറഞ്ഞു.
‘‘എന്നെ സപ്പോർട്ട് ചെയ്ത എല്ലാ മനുഷ്യർക്കും ഒരായിരം നന്ദി ഞാന്‍ രേഖപ്പെടുത്തുന്നു. ഇത്രയും പേർ എനിക്ക് വേണ്ടി ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറിനും പ്രദീപ് സാറിനും ശശി സാറിനും പ്രത്യേകം നന്ദി പറയുന്നു. ഇന്നലെ മൂന്ന് മണിക്ക് സി എമ്മിന്റെ ഓഫീസിൽ പോയി. എന്റെ പരാതികള്‍ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സാധാരണക്കാരി എന്ന നിലയിൽ ശശി സാറും പ്രദീപ് സാറും എനിക്ക് തന്ന പിന്തുണയും ധൈര്യവും പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല, നന്ദി.
അതുപോലെ പ്രിയ യുട്യൂബേഴ്സ്. ഞാൻ എല്ലാ യുട്യൂബേഴ്സും എന്ന് പറഞ്ഞിട്ടില്ല. ഒരുകൂട്ടം യുട്യൂബേഴ്സ് എന്നാണ് പറഞ്ഞത്. ചിലപ്പോൾ അപ്പോഴത്തെ മാനസികാവസ്ഥയിൽ എന്നെ അങ്ങനെയായിരിക്കാം പറയാൻ പ്രേരിപ്പിച്ചത്. അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. മനപൂർവമല്ല ആ വിഡിയോ ചെയ്തത്. ആ സ്പോട്ടിൽ ആരോടെങ്കിലും പറഞ്ഞാൽ അമ്മയ്ക്ക് ആ പ്രഷർ മാറും എന്ന് മകൻ പറഞ്ഞപ്പോൾ പെട്ടെന്ന് എനിക്ക് ആരും ഇല്ലാത്തത് കൊണ്ട് എന്റെ മുൻപിലേക്ക് വന്ന മുഖം മുഖ്യമന്ത്രിയുടേത് ആയിരുന്നു. അതെന്റെ അവസാന ഹോപ്പ് ആയിരുന്നു. അങ്ങനെയാണ് ഞാനത് ട്രൈ ചെയ്തത്. ഇന്‍സ്റ്റഗ്രാം മുഖേനയാണോ ഇതൊക്കെ അറിയിക്കേണ്ടതെന്ന് പലരും ചോദിച്ചു. അങ്ങനെ അല്ലെന്ന് എനിക്കറിയാം. വര്‍ഷങ്ങളോളം കമ്മീഷണര്‍ ഓഫീസും പൊലീസ് സ്റ്റേഷനും കയറി ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ടൊന്നും നേട്ടം ഉണ്ടായിട്ടില്ല.
വർഷങ്ങളോളം ഞാൻ കമ്മീഷണർ ഓഫീസും പൊലീസ് സ്റ്റേഷനും കയറി ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ട് നേട്ടം ഒന്നും ഉണ്ടായില്ല. എന്റെ മകന് വേണ്ടി ഇതെല്ലാം തള്ളിക്കളഞ്ഞ് ജീവിച്ച് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. വീണ്ടും ഈ മൂന്ന് മാസമായുള്ള സമ്മർദം എനിക്ക് ഒട്ടും താങ്ങാനാവാത്ത ലെവലിൽ എത്തിച്ചു. എന്തുകൊണ്ട് എല്ലാവരുടേയും പേര് പറഞ്ഞില്ലേ എന്ന് ചോദിച്ചു. പത്തിരുപത് പേരുണ്ട്. ഞാൻ എങ്ങനെ എല്ലാവരുടേയും പേര് പറയും. എന്നെ കൂടുതല്‍ വേദനിപ്പിച്ച ഒന്നു രണ്ട് യൂട്യൂബ് ചാനലുകളുണ്ട്.
മറുനാടന്‍ മലയാളി, എബ ഡിബേറ്റ്, സിനി ലൈഫ് എന്നിവരാണ് എനിക്കെതിരെ വീഡിയോ ചെയ്തത്. ഇതില്‍ മറുനാടനും സിനി ലൈഫുമാണ് എനിക്കെതിരെ വിത്തുകള്‍ പാകിയത്. 4 വർഷം മുൻപേ ആത്മഹത്യ ചെയ്യണം എന്ന് തോന്നിയ രേഖയിലേക്ക് ഈ യൂട്യൂബേഴ്സ് ആണ് എന്നെ വീണ്ടും എത്തിച്ചത്. വീണ്ടുമതാണ് ആവര്‍ത്തിച്ചിരിക്കുന്നത്. എബ ഡിബേറ്റിലെ രണ്ട് പെണ്‍കുട്ടികള്‍ വന്നിരുന്ന് പറയുന്ന കാര്യങ്ങളും വാക്കുകളും നിങ്ങള് കണ്ടുനോക്കൂ. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു അത്. ഞാനും മകനും വളരെയധികം വേദനിച്ച വീഡിയോ ആയിരുന്നു അത്.
അതുപോലെ ‘കക്കിരി ആന്റ് ഫാമിലി....’ ബ്രദറേ.. ഞാന്‍ നിങ്ങളോട് എന്ത് ചെയ്തിട്ടാ? എന്റെ മകൻ അത് ഇൻസ്റ്റയിൽ കണ്ടിട്ട് എന്നോട് ചോദിക്കുകയാണ്, ‘അമ്മാ സാരി മാറ്റുന്നത് പോലെയെന്ന് പറഞ്ഞാൽ എന്താണെന്ന്’. ആ കുഞ്ഞിനോട് ഞാന്‍ എന്ത് പറഞ്ഞ് കൊടുക്കണം. ദൈവത്തെ ഓർത്ത് ഒരു നന്മയും ഞങ്ങൾക്ക് ചെയ്യണ്ട. പ്ലീസ് ജീവിക്കാന്‍ അനുവദിക്കൂ. ഞാനും മകനും ഈ കൊച്ചുകേരളത്തിൽ ജീവിച്ച് പൊയ്ക്കോട്ടെ. ഉപദ്രവിക്കാൻ വരരുത്...’’ എന്നാണ് വീഡിയോയില്‍ രേഖ രതീഷ് പറയുന്നത്. ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പിന്തുണ കുറിച്ചും അനുകൂലിച്ചും കമന്റുകള്‍ കുറിക്കുന്നത്. ‘ധൈര്യമായി ഇരിക്കൂ, ഈ കമന്റ് ബോക്സ് ഒന്ന് നോക്കൂ, എത്രയോ മനുഷ്യരാണ് നിങ്ങളോടൊപ്പം. ചെയ്യാൻ ഉദ്ദേശിച്ച കാര്യങ്ങളുമായി മുന്നോട്ട് പോകൂ..., ഫുൾ സപ്പോർട്ട് രേഖ..., ചേച്ചി ധൈര്യത്തോടെ മുന്നോട്ട് പോകൂ, ധൈര്യമായിരിക്കൂ ഡിയര്‍, കൃത്യസമയത്ത് പ്രതികരിച്ചതിന് നന്ദി, ധീരമായ ശ്രമത്തിന് അഭിനന്ദനങ്ങൾ....’ എന്നതടക്കമാണ് കമന്റുകള്‍.
ഇക്കഴിഞ്ഞ ദിവസമാണ് രേഖ രതീഷ് തനിക്കെതിരെ വന്ന സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള വീഡിയോ പങ്കിട്ടത്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദികൾ ചില യൂട്യൂബേഴ്സാണെന്നാണ് രേഖ രതീഷ് പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെ മെൻഷൻ ചെയ്തുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി ഒരു കൂട്ടം യൂട്യൂബേഴ്‌സ് തന്റെ പിന്നാലെയുണ്ടെന്നും തന്നെ കുറിച്ച് മോശമായി ക്യാപ്ഷ്ന്‍ കൊടുത്ത് ചിത്രീകരിക്കുകയും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും രേഖ വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നു.