-->
ഗുവാഹത്തി: വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യത്തെ ഹൈവേ അടിയന്തര റണ്‍വേയില്‍ വിമാനം ഇറക്കി ഇന്ത്യ. യാത്രികനായി ഉണ്ടായിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പ്രതിരോധ രംഗത്ത് നിര്‍ണായക ചുവടുവയ്‌പ്പായ സംഭവം നടന്നത് അസമിലെ ദിബ്രുഗഢ് ജില്ലയിലെ മോറാനില്‍.
ചൈനീസ് അതിര്‍ത്തിക്ക് സമീപമാണു മോറാന്‍. പ്രദേശിക നിവാസികളുടെ സാന്നിധ്യത്തിലാണു ഹൈവേയില്‍ വിമാനം ഇറക്കിയത്. ഇന്ത്യന്‍ വ്യോമസേനയുടെ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം നാഷണല്‍ ഹൈവേ 02 (പഴയ എന്‍.എച്ച്37) ന്റെ 4.2 കിലോമീറ്റര്‍ നീളമുള്ള, പ്രത്യേക മേഖലയില്‍ വിജയകരമായി ഇറങ്ങി. അതോടെ ആ മേഖലയിലെ ആദ്യത്തെ അടിയന്തര ലാന്‍ഡിങ് സൗകര്യം (ഇ.എല്‍.എഫ്.) ഔദ്യോഗികമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യന്‍ വ്യോമസേനയുമായി സഹകരിച്ച് ഏകദേശം 100 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഈ സൗകര്യം ഇരട്ട ഉപയോഗത്തിന് വേണ്ടിയുള്ളതാണ്. 40 ടണ്‍ വരെയുള്ള യുദ്ധവിമാനങ്ങള്‍ക്കും 74 ടണ്‍ വരെയുള്ള വലിയ ഗതാഗത വിമാനങ്ങള്‍ക്കും ഇവിടെ ഇറങ്ങാന്‍ കഴിയും. സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, സിവില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടാനും, പ്രത്യേകിച്ചും പ്രളയ സാധ്യതയുള്ള അപ്പര്‍ അസമില്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ അതിവേഗം പ്രതികരിക്കാനുള്ള ഒരു കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കാനും ഉദ്ദേശിക്കുന്നു.
പ്രധാനമന്ത്രി വിമാനമിറങ്ങിയതിനു പിന്നാലെ. റാഫേല്‍ യുദ്ധവിമാനങ്ങള്‍, സുഖോയ് സു30എം.കെ.ഐകള്‍, ഗതാഗത വിമാനങ്ങള്‍, ഹെലികോപ്‌റ്ററുകള്‍ എന്നിവ 20 മിനിറ്റ് നീണ്ടുനിന്ന വ്യോമാഭ്യാസ പ്രകടനം നടത്തി. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്, മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പം ദേശീയ ഗാനം ആലപിക്കുകയും പുതിയതായി ശക്‌തിപ്പെടുത്തിയ റോഡില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയും ചെയ്‌തു. ചാബുവാ, തേസ്‌പൂര്‍ പോലുള്ള നിലവിലുള്ള വ്യോമതാവളങ്ങളില്‍ സംഘര്‍ഷം അല്ലെങ്കില്‍ തടസം ഉണ്ടായാല്‍, മോറന്‍ എയര്‍സ്‌ട്രിപ്പ് യുദ്ധവിമാനങ്ങളുടെയും ഗതാഗത പ്രവര്‍ത്തനങ്ങളുടെയും ഒരു ബാക്കപ്പായി പ്രവര്‍ത്തിക്കാന്‍ കഴിയും.
വടക്കുകിഴക്കന്‍ മേഖലയില്‍ ഇന്ത്യയുടെ അതിവേഗ പ്രതികരണ ശേഷി ശക്‌തിപ്പെടുത്തി ഉദ്യോഗസ്‌ഥര്‍, ഉപകരണങ്ങള്‍, വിതരണങ്ങള്‍ എന്നിവയുടെ വേഗത്തിലുള്ള വിന്യാസം ഇത് സാധ്യമാക്കുന്നു.രാജ്യത്തുടനീളം ഹൈവേ അടിസ്‌ഥാനമാക്കിയുള്ള 28 അടിയന്തര ലാന്‍ഡിങ് സ്‌ട്രിപ്പുകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് മോറാനില്‍ ഏര്‍പ്പെടുത്തിയ സൗകര്യം.