-->
മലയാളത്തിലേയും, ഹിന്ദിയിലേയും തമിഴിലേയും ഒരു ജനപ്രിയ ചലച്ചിത്രസംവിധായകനാണ് പ്രിയദർശൻ. വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന എവര്‍ഗ്രീന്‍ സിനിമകളാണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുള്ളത്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ പല ചിത്രങ്ങളും പ്രിയദര്‍ശന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. മലയാളത്തിൽ ഏറ്റവുമധികം ദിവസം ഓടിയ സിനിമ എന്ന റെക്കോർഡ് നേടിയ ‘ഗോഡ്ഫാദര്‍’ എന്ന സിനിമയും പ്രിയദര്‍ശന്‍ ഹിന്ദിയിലെത്തിച്ചു.
ഹല്‍ചല്‍ എന്ന റീമേക്ക് സിനിമയില്‍ അക്ഷയ് ഖന്നയും കരീന കപൂറുമായിരുന്നു പ്രധാന താരങ്ങള്‍. അതു കൂടാതെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണി നിരന്നിരുന്നു. ഗോഡ്ഫാദര്‍ പോലെ ബോക്‌സ് ഓഫീസില്‍ വലിയൊരു വിജയമായി മാറാന്‍ ഹല്‍ചലിന് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ഹല്‍ചല്‍ ചിത്രീകരണം തനിക്കൊരു ദുരന്തമായിരുന്നുവെന്ന് പറയുകയാണ് നടന്‍ അര്‍ഷദ് വാര്‍സി. മലയാളത്തില്‍ ജഗദീഷ് ചെയ്ത വേഷമാണ് ഹിന്ദിയില്‍ അര്‍ഷദ് ചെയ്തത്. തന്നോട് പറഞ്ഞതു പോലൊരു കഥാപാത്രമായിരുന്നില്ല ലഭിച്ചതെന്നും
‘‘ഹല്‍ചല്‍ മോശം അനുഭവമായിരുന്നു. നീരജ് വോറയാണ് വിളിക്കുന്നത്. അദ്ദേഹത്തേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല ഇനി. അദ്ദേഹം മരിച്ചു പോയി. ഞാന്‍ നല്ല തിരക്കിലായിരുന്നു. അര്‍ഷദ് ഒരു സിനിമയുണ്ട്, പ്രിയദര്‍ശന്‍ ആണ് സംവിധായകന്‍ എന്ന് പറഞ്ഞു. എനിക്ക് സന്തോഷമായി. ആ സമയത്ത് എന്റെ കരിയറും നല്ല നിലയിലായിരുന്നു. നീ ഹേര ഫേരി കണ്ടിട്ടില്ലേ? അതിലെ അക്ഷയ് കുമാറിന്റെ കഥാപാത്രം പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് ആവേശമായി. ഞാന്‍ ഓക്കെ പറഞ്ഞു...
ഹേരാ ഫേരിയിലെ അക്ഷയ് കുമാറിന്റെ കഥാപാത്രം ഗംഭീരമായിരുന്നു. അതുപോലൊന്നാണെങ്കില്‍ രണ്ടാമതൊന്ന് ചിന്തിക്കാനുണ്ടായിരുന്നില്ല. ഞാന്‍ ഉടനടി ഓക്കെ പറഞ്ഞു. പക്ഷെ ആ സിനിമ ചെയ്യുമ്പോഴാണ് നീ അവന്റെ സുഹൃത്താണ് എന്ന് പറയുന്നതും അവനും നീയും സുഹൃത്തുക്കളാണ് എന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസം മനസിലാക്കുന്നത്. ആകാശവും ഭൂമിയും പോലെ വ്യത്യാസമുണ്ട്...
സെറ്റിലെത്തിയപ്പോള്‍ എനിക്ക് വലിയൊരു അടി കിട്ടിയത് പോലെയായിരുന്നു. പ്രിയനും ഇതേക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ തെറ്റല്ല. ആ കഥാപാത്രം ചെയ്യാന്‍ വന്നവന്‍ എന്ന് മാത്രമേ ചിന്തിച്ചിട്ടുണ്ടാകൂ. എന്റെ ഷര്‍ട്ടിന് മുട്ടോളം ഇറക്കമുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. പിന്നീട് അതേ ഷര്‍ട്ട് ചീഫ് എഡി ധരിച്ചിരിക്കുന്നത് ഞാന്‍ കണ്ടു.
ആ ഷർട്ട് ഒരു നൈറ്റിയാണോ അതോ ഷർട്ടാണോ എന്ന് എനിക്ക് മനസ്സിലായില്ല. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഉള്ളിലെ സ്ത്രീ പുറത്തുവരാൻ തുടങ്ങി, അതിനാൽ ഞാൻ പുരുഷന്മാരുടെ വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങണമെന്ന് പറഞ്ഞു. അതിനുശേഷം സിനിമയ്ക്കായി ഞാന്‍ സ്വന്തം വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി.
അതോടെ ഇതൊരു ദുരന്തമാണെന്ന് മനസിലായി. പക്ഷെ കമ്മിറ്റ് ചെയ്തതാണ്, അതിനാല്‍ പൂര്‍ത്തിയാക്കി. അതൊരു മോശം അനുഭവമായിരുന്നു. പ്രിയന് അതൊന്നും അറിയുമായിരുന്നു എന്ന് തോന്നുന്നില്ല. അത് അദ്ദേഹത്തിന്റെ തെറ്റല്ല..’’ അര്‍ഷദ് പറയുന്നു. ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ഷദിന്റെ വെളിപ്പെടുത്തല്‍.
ജോളി എൽഎൽബി 3 യിലാണ് അർഷദ് അടുത്തിടെ പ്രത്യക്ഷപ്പെട്ടു. ആര്യൻ ഖാന്റെ ആദ്യ പരമ്പരയായ ‘ദി ബാഡ്‌സ് ഓഫ് ബോളിവുഡ്’ ലെ അധോലോക കുറ്റവാളി ഗഫൂർ എന്ന കഥാപാത്രത്തിന് അര്‍ഷദിന് പ്രേക്ഷകരിൽ നിന്ന് വളരെയധികം പ്രശംസ ലഭിച്ചിരുന്നു