-->
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലകശില്‍പ്പവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. നടന്നത് വലിയ ഗൂഡാലോചനയാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറമേ അന്നത്തെ ഉദ്യോഗസ്ഥര്‍ക്ക് കൂടി ഇതില്‍ പങ്കുണ്ടെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.
മുരാരിബാബു ഉള്‍പ്പെടെയുള്ള അന്നത്തെ ഉദ്യോഗസ്ഥരുടെ പേരുകളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഡാലോചന നടത്തിയെന്നും പറയുന്നു. അന്നത്തെ ഭരണസമിതിയെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. സൂതാര്യമല്ലാത്ത ഇടപെടലുകള്‍ നടന്നപ്പോള്‍ ഭരണസമിതിയുെട ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നും പറയുന്നു. അതേസമയം പ്രസിഡന്റുമാരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല.
2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത് യഥാര്‍ത്ഥ പാളികളല്ലെന്നും ചെമ്പുപാളികളായിരുന്നെന്നും നേരത്തേ സ്വര്‍ണ്ണം പൂശിയവയില്‍ വീണ്ടും സ്വര്‍ണ്ണം പൂശുന്ന രീതി സ്ഥാപനത്തിനില്ലെന്ന് പാളികള്‍ സ്വര്‍ണ്ണംപൂശാന്‍ ഏല്‍പ്പിച്ച ചെന്നൈ സ്മാര്‍ട്ട് ക്രീയേഷന്‍സിന്റെ സിഇഒ പങ്കജ് ഭണ്ഡാരി മൊഴി നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട ക്രീയേഷന്‍സില്‍ നല്‍കിയത് മറ്റൊരു പാളിയാണെന്നും വ്യക്തമാക്കുന്നു.
ഇതിനൊപ്പം അന്നത്തെ ശബരിമല തന്ത്രിയായിരുന്ന രാജീവ് കണ്ഠരര് മോഹനര് കൊടുത്ത മൊഴിയില്‍ സ്വര്‍ണ്ണം പൂശിയ ചെമ്പുപാളികള്‍ കൊണ്ടുേപാകാനുള്ള അനുമതിയാണ് താന്‍ െകാടുത്തതെന്ന് പറയുന്നുണ്ട്. അക്കാര്യത്തില്‍ നല്‍കിയ രേഖയുടെ പകര്‍പ്പും റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം 2019 ല്‍ തന്നെ ശബരിമലയിലെ സ്വര്‍ണ്ണപാളികള്‍ വിറ്റിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്.
ഉണ്ണികൃഷ്ണന്‍പോറ്റി പാളികള്‍ സംസ്ഥാനത്തിന് പുറത്തുകൊണ്ടുപോയി വിറ്റിരിക്കാമെന്നാണ് സംശയം ഉയരുന്നത്. 2019 ജൂലൈ 19 നും 20 നും ഇടയിലാണ് പാളികള്‍ ശബരിമലയില്‍ നിന്നും ഇളക്കിയെടുത്തത്. എന്നാല്‍ ചെമ്പ് പാളികളെന്ന സ്മാര്‍ട്ട് ക്രീയേഷന്‍സ് പറയുന്ന പാളികള്‍ 39 ദിവസത്തിന് ശേഷമാണ് സ്ഥാപനത്തില്‍ എത്തിയത്. ഇതിനിടയിലുള്ള 39 ദിവസം പാളികള്‍ എന്തു ചെയ്‌തെന്നാണ് സംശയം. ഇതിനിടയില്‍ പാളികള്‍ ചെന്നൈ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ എത്തിക്കുകയും അവിടെ വെച്ച് വില്‍പ്പന നടത്തുകയും ചെയ്തിരിക്കാമെന്നാണ് വിവരം.
അതിന് പിന്നാലെ ശബരിമലയിലെ സ്വര്‍ണ്ണപാളികള്‍ക്ക് സമാനമായ ചെമ്പുപാളികള്‍ പ്രത്യേകം അച്ച് ഉപയോഗിച്ച് ഉണ്ടാക്കി അതില്‍ ചെറിയ രീതിയില്‍ സ്വര്‍ണ്ണം പൂശിയിട്ടുണ്ടാകാം എന്നും അതാകാം ചെന്നൈയില്‍ എത്തിച്ചതെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ എഫ്‌ഐ ആര്‍ റജിസ്റ്റര്‍ ചെയ്തു കേസെടുക്കണമെന്നും പറയുന്നു. റിപ്പോര്‍ട്ട് ഇന്ന് പത്തുമണിക്ക് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.