-->
ആക്ഷന്‍ സിനിമകളിലൂടെയും കരുത്തുറ്റ നായകവേഷങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അഭിനേതാവാണ് സുരേഷ്ഗോപി. തൃശൂരില്‍ നിന്ന് ജയിച്ച് തൃശ്ശൂർ എംപിയും പിന്നീട് കേന്ദ്രമന്ത്രിയായി മാറിയ താരത്തോട് ജനങ്ങള്‍ക്ക് ബഹുമാനവും സ്നേഹവുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ പിന്നീട് പലപ്പോഴും സുരേഷ്ഗോപിയുടെ ജനങ്ങളോടുള്ള മോശം ഇടപെടലും പെരുമാറ്റവും ധാർഷ്ട്യം കലര്‍ന്ന സംസാരവും താരത്തെ വിവാദങ്ങളില്‍ നിറച്ചു.
ഇക്കഴിഞ്ഞ ദിവസം നടന്ന കലുങ്ക് സംവാദത്തിലെ സുരേഷ്ഗോപിയുടെ ചില മറുപടികള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വളരെ പരിഹാസം കലര്‍ന്ന സംസാരവും രോഷത്തോടെയുള്ള മറുപടികളും അവഗണനകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. അവയൊക്കെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു.
ഇപ്പോഴിതാ കലുങ്ക് സംവാദത്തിനിടെ ആനന്ദവല്ലി എന്ന വയോധികയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊടുത്ത മറുപടി വിവാദമായി മാറുകയാണ്. ഇരിങ്ങാലക്കുടയില്‍ വച്ചുനടന്ന കലുങ്ക് സഭയില്‍ വച്ച് കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടുന്നതുമായി ബന്ധപ്പെട്ട് ഒരു വയോധിക ചോദിച്ച ചോദ്യത്തിന് മന്ത്രി നൽകിയ മറുപടിയാണ് വിവാദത്തിന് ഇടയാക്കിയത്. കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാൻ സഹായിക്കുമോ എന്നായിരുന്നു വയോധികയുടെ ചോദ്യം. അതിന് മുഖ്യമന്ത്രിയെ സമീപിക്കാനായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ മറുപടി.
മുഖ്യമന്ത്രിയെ തിരക്കിപ്പോകാൻ പറ്റുമോയെന്ന് വൃദ്ധ ചോദിച്ചപ്പോള്‍ ‘എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ പ്രതികരിച്ചു.
തുടർന്ന്, ‘കരുവന്നൂർ ബാങ്കില്‍ നിന്ന് ഇഡി പിടിച്ചെടുത്ത പണം ജനങ്ങള്‍ക്ക് തിരികെ വാങ്ങിത്തരാൻ മുഖ്യമന്ത്രി തയ്യാറാണോ? ഇ.ഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് നിങ്ങൾക്കു തരാനുള്ള സംവിധാനം ഒരുക്കാൻ തയാറുണ്ടെങ്കിൽ, ആ ആ പണം സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ. പരസ്യമായിട്ടാണ് ഞാൻ ഇത് പറയുന്നത്. അല്ലെങ്കിൽ നിങ്ങളുടെ എംഎൽഎയെ കാണൂ...’ എന്നും സുരേഷ്ഗോപി പറഞ്ഞു.
ഇതോടെ മുഖ്യമന്ത്രിയെ തിരക്കിപ്പോകാൻ തനിക്ക് പറ്റുമോ എന്ന് വയോധിക ചോദിച്ചു. ‘‘എന്നാല്‍ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ, നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നത്...’’ എന്നുമായി സുരേഷ് ഗോപി. ഇത് കേട്ടതും ചുറ്റും കൂടിനിന്നവരെല്ലാം പൊട്ടിച്ചിരിച്ചു.
അപ്പോള്‍, ‘ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ’ എന്ന് വയോധിക ചോദിച്ചു. ‘അല്ല ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. അതിനുള്ള മറുപടിയും ഞാൻ നല്‍കിക്കഴിഞ്ഞു. നിങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് ആ തുക ഇഡിയില്‍ നിന്ന് സ്വീകരിക്കാൻ പറയൂ. എന്നിട്ട് നിങ്ങള്‍ക്ക് വീതിച്ച് തരാൻ പറയൂ...’ എന്നായി സുരേഷ്ഗോപി. പരിഹാസം കലര്‍ന്ന മന്ത്രിയുടെ മറുപടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.
ഒരു നല്ല വാക്കെങ്കിലും പറയുമെന്ന പ്രതീക്ഷയിലാണ് അവിടെ ചെന്നതെന്നാണ് സുരേഷ് ഗോപി തിരസ്കരിച്ച ആനന്ദവല്ലി പറയുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് വന്നപ്പോൾ പറഞ്ഞിരുന്നു കരുവന്നൂരിലെ പണം വാങ്ങി നൽകുമെന്ന് പക്ഷേ മറുപടി കേട്ടപ്പോൾ വലിയ സങ്കടമായെന്നും ആനന്ദവല്ലി മാധ്യമങ്ങളോട് പറഞ്ഞു.
‘‘അടുത്ത വീട്ടിൽ പണിക്കു പോയിക്കൊണ്ടിരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ പരിപാടി കണ്ടത്. സഹകരണ ബാങ്കിലെ കാശ് എന്ന് കിട്ടും സാറേ എന്നാണ് ചോദിച്ചത്. അതിന് അദ്ദേഹം മറുപടിയും തന്നില്ല, നല്ലൊരു വാക്കും പറഞ്ഞില്ല. അദ്ദേഹത്തിന്റെ രീതി അങ്ങനെയാകുമെന്നു ഞാൻ വിചാരിക്കുന്നു. എന്നാലും, എന്നാലും, ഒരു നല്ല വാക്ക് പറയാമായിരുന്നു. അങ്ങനെയൊരു വിഷമമുണ്ട്...’’ സങ്കടത്തോടെ ആനന്ദവല്ലി പറഞ്ഞു.
.