-->
തിരുവനന്തപുരം: രാഹുല്‍മാങ്കൂട്ടത്തിനെതിരേയുള്ള ലൈംഗികാപവാദ കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. ഗര്‍ഭഛിദ്രം നടന്നെന്ന് പറയുന്ന ബംഗലുരുവിലെ ആശുപത്രിയില്‍ പരിശോധന നടത്തും. രാഹുലിന്റെയും കൂട്ടുകാരുടേയും ഫോണ്‍കോള്‍ വിശദാംശങ്ങളും പരിശോധന നടത്തും. ഇതിനായി ടവര്‍ ലൊക്കേഷന്‍ എടുത്തിട്ടുള്ളതായിട്ടാണ് വിവരം. രാഹുല്‍ മാങ്കൂട്ടത്തിന്റെ സാമ്പത്തീക ഇടപാടുകളും പരിശോധിക്കും.
പെണ്‍കുട്ടികളെ ഏതെങ്കിലും വിധത്തില്‍ സുഹൃത്തുക്കളടക്കം സമ്മര്‍ദ്ദത്തിലാക്കിയോ എന്നും പരിശോധിക്കുന്നുണ്ട്. ഇരകളുടെ മൊഴിയെടുക്കും, ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുക്കാനും നീക്കമുണ്ട്. ഗര്‍ഭഛിദ്രത്തിന് രണ്ടു പെണ്‍കുട്ടികളെ ഇരയായിട്ടുണ്ടെന്നും ഇതില്‍ ആദ്യത്തെ പെണ്‍കുട്ടിയുടെ ഗര്‍ഭഛിദ്രം നടന്നത് ബംഗലുരുവില്‍ ആണെന്നും വിവരം കിട്ടിയിട്ടുണ്ട്. ബംഗലുരു ആശുപത്രിയില്‍ നിന്നും ചികിത്സാരേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവതി ഗര്‍ഭഛിദ്രം നടത്തിയത് ബെംഗളൂരുവിലെ ആശുപത്രിയില്‍വെച്ചാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരുവിലെ ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടിയിരിക്കുന്നത്. ആദ്യം ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ഗര്‍ഭഛിദ്രം നടത്തുന്നതിന് സഹായിച്ചതായും ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചും ക്രൈംബ്രാഞ്ച് വിശദ അന്വേഷണം നടത്തിവരികയാണ്.
ഗര്‍ഭഛിദ്രം നടത്തിയെന്ന് ആരോപണം ഉന്നയിച്ച യുവതിയുടെ അടക്കം മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്. പുറത്തുവന്ന ഫോണ്‍സംഭാഷങ്ങളിലും വിദഗ്ധ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പൊതുപ്രവര്‍ത്തകന്‍ എ എച്ച് ഹഫീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 27നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തത്. നാല് മാസം വളര്‍ച്ചയെത്തിയ ശിശുവിനെ ഭ്രൂണഹത്യ ചെയ്യാന്‍ ഭീഷണിപ്പെടുത്തി, അനുനയം വിജയിക്കാതെ വന്നപ്പോള്‍ ചവിട്ടിക്കൊല്ലാന്‍ അധിക സമയം വേണ്ടെന്ന് പറഞ്ഞു തുടങ്ങിയ കാര്യങ്ങളായിരുന്നു ഹഫീസ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകളെ അവരുടെ താത്പര്യത്തിന് വിരുദ്ധമായി സോഷ്യല്‍മീഡിയ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു, നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ സന്ദേശങ്ങള്‍ അയച്ചു, ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ക്രൈംബ്രാഞ്ച് കേസെടുത്തത്.