-->
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിലെ പാര്‍ട്ടി ബന്ധം സംബന്ധിച്ച് സമ്മേളനങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സഹകരണ സംഘങ്ങളിലെ ഇടപാടുകള്‍ സുതാര്യമാക്കാന്‍ അണികളോട് സി.പി.എം നിര്‍ദേശം.
വന്‍കിട വായ്പാ ഇടപാടുകളില്‍ പാര്‍ട്ടി ബന്ധമുള്ള ബോര്‍ഡ് അംഗങ്ങളും പാര്‍ട്ടി അംഗങ്ങളും ജാഗ്രതയോടെ മാത്രമേ ഇടപെടാവൂ എന്ന് സി.പി.എം സമ്മേളനാനന്തര റിവ്യൂ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോടികളുടെ ഇടപാടുകളില്‍ ഉള്‍പ്പെടുന്ന റിയല്‍ എസ്‌റ്റേറ്റുകാര്‍ക്കും ബിസിനസുകാര്‍ക്കും വായ്പ സംഘടിപ്പിച്ചു നല്‍കാന്‍ സഹകരണ ബാങ്കുകളിലെ പാര്‍ട്ടി സ്വാധീനം ദുര്‍വിനിയോഗം ചെയ്യപ്പെടുന്നതായി ബ്രാഞ്ച് തലം തൊട്ട് സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എട്ടു മാസം നീണ്ട പാര്‍ട്ടി ഘടക സമ്മേളനങ്ങളിലും സംസ്ഥാന സമ്മേളനത്തിലും ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളുടേയും ചര്‍ച്ചകളുടേയും പശ്ചാത്തലത്തിലാണ് 92 പേജുള്ള റിവ്യൂ റിപ്പോര്‍ട്ട്.
കരുവന്നൂര്‍ കേസില്‍ നേതാക്കള്‍ക്കു പുറമേ സി.പി.എമ്മിനെ 68-ാം പ്രതിയായി ചേര്‍ത്ത അത്യപൂര്‍വ നടപടിയുണ്ടായതിന് പിന്നാലെയാണ് കീഴ്ഘടകങ്ങളില്‍ വരെ പാര്‍ട്ടി നിര്‍ദേശം എത്തിക്കുന്നത്. മൂന്നു വ്യത്യസ്ത നേതാക്കള്‍ ജില്ലാ സെക്രട്ടറി സ്ഥാനം വഹിക്കുമ്പോള്‍ ബാങ്കില്‍ അഴിമതി നടന്നു കൊണ്ടിരുന്നതും പാര്‍ട്ടി അക്കൗണ്ടുകളിലേക്കു കണക്കില്‍പെടാത്ത പണം വന്നുവെന്നു തെളിഞ്ഞതും പ്രതി ചേര്‍ക്കാന്‍ വഴിയൊരുക്കിയതാണ് ജാഗ്രതാ റിപ്പോര്‍ട്ട് തയാറാക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.
ബാങ്കിലെ നിക്ഷേപകരുടെ പണം ബിനാമി വായ്പകള്‍ ആയി അനുവദിച്ചതും പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. ബാങ്ക് ഭരണസമിതിക്ക് മുകളില്‍ പാര്‍ട്ടി സബ് കമ്മിറ്റിയും പാര്‍ലമെന്ററി പാര്‍ട്ടി ഫ്രാക്ഷനും ഉണ്ടാക്കി കുറ്റകൃത്യങ്ങള്‍ നടത്തിയെന്നതും ഗൗരവത്തോടെയാണ് സി.പി.എം കാണുന്നത്. അതേസമയം, സഹകരണ ബാങ്ക് വായ്പാ കെണിയില്‍പ്പെട്ട സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരേയും തിരിച്ചടവ് മുടങ്ങിയവരേയും സഹായിക്കാന്‍ പാര്‍ട്ടി ഒപ്പമുണ്ടാവണമെന്നും റിവ്യൂ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. അനുഭാവി ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തി വര്‍ഗ - ബഹുജന സംഘടന കൂടുതല്‍ ശക്തമാക്കാനും നിര്‍ദേശമുണ്ട്. നിര്‍ജീവമായ ബ്രാഞ്ചുകളെ പുനഃസംഘടിപ്പിക്കാനും തയാറാവണം.