Thursday, March 12, 2026 Last Updated 50 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 04 Apr 2025 01.09 PM

ആശാവര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ചയില്ല ; പറയാനുള്ളത് മുഴുവന്‍ കേട്ടെന്ന് ആരോഗ്യമന്ത്രി

uploads/news/2025/04/773993/veena-george.jpg

തിരുവനന്തപുരം: സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നും അവര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്. സമരക്കാര്‍ കടുംപിടുത്തം തുടരുന്ന സാഹചര്യത്തില്‍ ഇനി ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാടെന്നും പറഞ്ഞു. ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ഇന്ന് അമ്പത്തിനാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

നിരാഹാര സമരം പതിനഞ്ചാം ദിവസവും തുടരുകയാണ്. ഇന്നലെ ആരോഗ്യമന്ത്രിയുമായുള്ള മൂന്നാം വട്ട ചര്‍ച്ചയും എങ്ങുമെത്തിയില്ല. വേതന പരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം ആശാ പ്രവര്‍ത്തകര്‍ ഇന്നലെ തള്ളിയിരുന്നു. ഇന്നും ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണ് ഇന്നലെ യോഗം അവസാനിച്ചത്. എന്നാലിപ്പോള്‍ ഇനി ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നുള്ള നിലപാടാണ് ആരോഗ്യ വകുപ്പ് എടുത്തിട്ടുള്ളത്. എന്നാല്‍ മന്ത്രി ചര്‍ച്ച തുടരണമെന്നാണ് ആശാമാര്‍ പറയുന്നത്.

അതേസമയം ചര്‍ച്ച പരാജയപ്പെടാനുള്ള കാരണത്തില്‍ ആശാമാര്‍ സര്‍ക്കാരിന് നേരെയാണ് വിരല്‍ ചൂണ്ടുന്നത്. 3000 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന ആവശ്യം പോലും പരിഗണിച്ചില്ലെന്നും അവര്‍ പറഞ്ഞു. സമരക്കാരുടെ ആവശ്യങ്ങള്‍ പഠിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാം എന്ന സര്‍ക്കാര്‍ നിര്‍ദേശം ആശമാര്‍ തള്ളി. ഓണറേറിയവും പെന്‍ഷന്‍ അനൂകൂല്യവും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മതിയെന്നും അതിന് കമ്മിറ്റിയുടെ ആവശ്യമില്ലെന്നുമായിരുന്നു സമരസമിതിയുടെ നിലപാട്.

സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്ന ട്രേഡ് യൂണിയനുകളുമായി ഇനി യോജിച്ച് സമരത്തിനില്ലെന്നും സമരസമിതി നിലപാട് എടുത്തിട്ടുണ്ട്.
അനുരഞ്ജന ചര്‍ച്ചയില്‍ സര്‍ക്കാരിന് ഒപ്പം നില്‍ക്കുന്ന നിലപാടാണ് ട്രേഡ് യൂണിയനുകള്‍ അംഗീകരിച്ചത്. ഈ സാഹചര്യത്തില്‍ എന്തിന് അവര്‍ക്കൊപ്പമിരുന്ന് വീണ്ടും ചര്‍ച്ച നടത്തണം എന്നാണ് സമരസമിതിയുടെ ചോദ്യം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW