-->
സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായി മാറിയ ഒരുപാട് കലാകാരികളുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ഗായിക അമൃത സുരേഷിന്റെ സഹോദരിയും ഗായികയും ബിസിനസ്സ് വിമണുമായ അഭിരാമി സുരേഷ്. ചേച്ചി അമൃതയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ് അഭിരാമിയും. നടിയായും മോഡലായും ഗായികയായുമെല്ലാം അഭിരാമി തിളങ്ങിയിട്ടുണ്ടെങ്കിലും അമൃതയ്‌ക്കൊപ്പം ബിഗ് ബോസില്‍ എത്തിയതോടെയാണ് കുടുംബപ്രേക്ഷകര്‍ക്ക് അഭിരാമി സുപരിചിതയായത്.
അഭിരാമിയും അമൃതയും ഒന്നിച്ചു നടത്തിയിരുന്നു യൂട്യൂബ് ചാനലും ബാന്‍ഡുമൊക്കെ ആരാധകര്‍ ഏറ്റെടുത്തതാണ്. ചേച്ചിയെ ഒരുപാട് സ്നേഹിക്കുന്ന, പിന്തുണയ്ക്കുന്ന, എപ്പോഴും കൂടെ നില കൊള്ളുന്ന ഒരു സുഹൃത്ത് കൂടിയാണ് അഭിരാമി. അമൃതയുടെ വിഷമഘട്ടങ്ങളില്‍ അഭിരാമി എപ്പോഴും കൂടെ നിന്നിട്ടുണ്ട്. ചേച്ചിക്കെതിരെ വരുന്ന സൈബർ ആക്രമണങ്ങള്‍ക്കെതിരെ രംഗത്തെത്താറുള്ളത് അഭിരാമിയാണ്.
ഇപ്പോഴിതാ തന്റെ മനസ്സ് ദുര്‍ബലമായ അവസ്ഥയില്‍ ആയിരുന്നെന്ന് കുറിക്കുകയാണ് അഭിരാമി. സഹായിക്കണമെന്ന് കരുതി ചെയ്ത പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെടുകയും വിചാരിക്കാത്ത ഒരു കാര്യമായി വളച്ചൊടിക്കപ്പെടുകയും ചെയ്തേക്കാമെന്നും അഭിരാമി കുറിച്ചു. താൻ വളരെ ദുർബലമായ മാനസികാവസ്ഥയില്‍ ആയിരുന്നുവെന്നും ഇപ്പോള്‍ ശരിയായി വരികയാണെന്നും ഇതുപോലുള്ള ലോകത്ത് മറ്റുള്ളവരെ സഹായിക്കുന്നത് നേർത്ത ഐസ് പാളിയിലൂടെ നടക്കുന്നതിന് തുല്യമാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
‘‘എന്റെ മാനസികാവസ്ഥ ദുർബലമായിരുന്നു, ഇപ്പോഴും കാര്യങ്ങൾ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. ചിലപ്പോൾ, ഒരു കാരണവുമില്ലാതെ നിങ്ങൾ വില്ലനായി മാറുന്നു, അതിനെക്കുറിച്ച് നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഒരു ദയയുള്ള ആംഗ്യത്തെ പോലും തെറ്റിദ്ധരിക്കപ്പെടുകയും വിചാരിക്കാത്ത ഒരു കാര്യമായി വളച്ചൊടിക്കപ്പെടുകയും ചെയ്തേക്കാം. അപ്പോഴാണ് നിങ്ങൾ മനസ്സിലാക്കുന്നത് ഒരുപക്ഷേ ഒറ്റയ്ക്ക് നടക്കുന്നതാണ് നല്ലതെന്ന്. നിങ്ങളുടെ വഴികള്‍ ചിലപ്പോള്‍ പരുക്കനായിരിക്കും മുള്ളുകളും മൂർച്ചയേറിയ അഗ്രങ്ങളും നിറഞ്ഞതായിരിക്കും. അതെ, അത് വേദനിപ്പിക്കും. പക്ഷേ മുറിവുകൾ ഉണങ്ങും. കാലം അതിനെ സുഖപ്പെടുത്തും.
ഇതുപോലുള്ള ഒരു ലോകത്ത്, മറ്റുള്ളവരെ പിന്തുണയ്ക്കുന്നത് നേർത്ത ഹിമപാതത്തിൽ നടക്കുന്നത് പോലെയാണ് തോന്നുന്നത്. അത് എപ്പോള്‍ പൊട്ടിവീഴുമെന്ന് നിങ്ങള്‍ക്ക് അറിയാൻ സാധിക്കില്ല. ഇത് കലിയുഗമാണ്. ഇവിടെ സത്യം മങ്ങുന്നു, ആളുകൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്നത് മാത്രമേ കാണുന്നുള്ളൂ. ഇവിടെ സത്യങ്ങള്‍ക്ക് മങ്ങലേറ്റുകൊണ്ടേയിരിക്കുന്നു. നല്ല ഉദ്ദേശ്യത്തോടെ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്നത് ഹൃദയഭേദകമാണ്, ഒരുപക്ഷേ കാര്യങ്ങൾ അങ്ങനെയായിരിക്കാം.
ഇനിയെങ്കിലും വിശദീകരണങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കൂ. നിങ്ങൾ നിസ്സഹായനാണെങ്കിൽ പോലും, നിങ്ങൾ എപ്പോഴെങ്കിലും സഹായിക്കാൻ ശ്രമിച്ചാലും, നിങ്ങളെ ഇപ്പോഴും തെറ്റായി ചിത്രീകരിക്കാൻ മറ്റുള്ളവര്‍ക്ക് കഴിയും. അങ്ങനെ സംഭവിക്കുമ്പോൾ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ശ്വസിക്കുക, ഉപേക്ഷിക്കുക, മുന്നോട്ട് പോകുക എന്നതാണ്. കാരണം എത്ര അന്യായമായി തോന്നിയാലും, കാര്യങ്ങൾ ശരിയാക്കാൻ കാലത്തിന് ഒരു സമയമുണ്ട്.
മനസ്സിലാകുന്നവർക്ക്, ഇതിലൂടെ കടന്നുപോയവർക്ക് - നിങ്ങൾ ഒറ്റയ്ക്കല്ല. ചില യുദ്ധങ്ങൾ പോരാടാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല. ചിലപ്പോൾ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം പിന്നോട്ട് മാറുക, സ്വയം മുറുകെ പിടിക്കുക, മുന്നോട്ട് പോകുക എന്നതാണ്.
- ആമി....’’ എന്നാണ് അഭിരാമി കുറിച്ചത്. പുത്തന്‍ ട്രെന്‍ഡായ ജിബ്ലി ആനിമേഷനിലുള്ള തന്റെ ചിത്രവും പങ്കിട്ടായിരുന്നു അഭിരാമിയുടെ കുറിപ്പ്.
മുൻഭർത്താവും ചേച്ചിയും തമ്മിലുണ്ടായ പ്രശ്‌നം തന്റെ കുടുംബത്തെ എത്രത്തോളം ബാധിച്ചിരുന്നു എന്നതിനെ കുറിച്ചും അഭിരാമി പറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില്‍ ബാലയുടെ മുന്‍ ജീവിതപങ്കാളി എലിസബത്തിനെ കുറിച്ചും, എലിസബത്ത് തുറന്നു സംസാരിച്ചതിനെക്കുറിച്ചും അഭിരാമി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ എലിസബത്തും രംഗത്തെത്തി.
മാനസികമായി തകർന്നിരുന്ന സമയത്ത് ബാലയ്ക്കെതിരെ കേസ് കൊടുക്കണമെന്നു പറഞ്ഞ് നടന്റെ മുൻഭാര്യ തന്നെ സമീപിച്ചിരുന്നെന്നും താൻ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയെന്നും എലിസബത്ത് പറഞ്ഞു. പുറത്ത് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് താൻ കേസ് കൊടുക്കാൻ തയാറാകാത്തതുകൊണ്ട് അവർ വെളിപ്പെടുത്തിയത്. മാനസികമായി മോശം അവസ്ഥയിലിരുന്ന തന്നെ പിന്നില്‍ നിന്ന് കുത്തിയ അവരെ ഇനിയും വിശ്വസിക്കാൻ കഴിയില്ലെന്ന് എലിസബത്ത് പറഞ്ഞു. പറഞ്ഞതൊന്നും റെക്കോർഡ് ചെയ്യരുത്, ഇത് ആരുമായും ഷെയർ ചെയ്യാൻ ഇഷ്ടമില്ല, എന്നൊക്കെ പറഞ്ഞെന്നും എലിസബത്ത് വീഡിയോയില്‍ പറഞ്ഞിരുന്നു.
പിന്നാലെ എലിസബത്തിനോട് മാപ്പ് പറഞ്ഞ് അഭിരാമിയും രംഗത്തെത്തി. ‘‘ഒരു ദുരുദ്ദേശത്തോടെയും ചെയ്തതല്ല, നല്ലതിന് എന്ന് കരുതി പറഞ്ഞത് പ്രതീക്ഷിക്കാതെ തിരിഞ്ഞു കൊത്തി. ഇപ്പോള്‍ ഞാൻ കാരണം എന്റെ അറുപത് വയസ്സുള്ള അമ്മ രണ്ട് ദിവസമായി നിരന്തരം കരഞ്ഞുകൊണ്ടേയിരിക്കുകയാണ്. അത് എനിക്ക് സഹിക്കാൻ കഴിയുന്നില്ല. ഇതുവരെ പല തരത്തിലുള്ള സൈബർ അറ്റാക്കുകള്‍ക്ക് ഇരയായിട്ടുണ്ട് എങ്കിലും, ഇത്തവണ എന്റെ നിയന്ത്രണം വിട്ടു പോകുന്നു. ഒരിക്കലും എലിസബത്തിനെ വേദനിപ്പിക്കാൻ വേണ്ടിയായിരുന്നില്ല അത് പറഞ്ഞത് എനിങ്ങള്‍ അനുഭവിച്ചതിനെ ഒന്നിനെയും ചെറുതായി കാണുന്നില്ല.
എന്റെ ചേച്ചിയും മകളും അനുഭവിച്ചത് നിങ്ങളിലൂടെ പുറത്തു വരുമ്പോള്‍ ആശ്വാസം മാത്രമേ എനിക്കുള്ളൂ, അതിന് ഞാൻ നിങ്ങളോട് കടപ്പെട്ടിരിയ്ക്കുന്നു. വേദനിച്ചിരിക്കുന്ന നിങ്ങളെ എന്റെ വാക്കുകള്‍ കൊണ്ട് വീണ്ടും മുറിപ്പെടുത്തിയെങ്കില്‍ എന്റെ ഹൃദയത്തില്‍ നിന്നുള്ള മാപ്പ്. ഒരു ദുരുദ്ദേശവും കുശുമ്പും എനിക്കുണ്ടായിരുന്നില്ല.
നല്ല ഉദ്ദേശത്തോടെ പറഞ്ഞ കാര്യങ്ങള്‍ എങ്ങനെ മാറി വന്നു എന്നും എനിക്ക് മനസ്സിലാവുന്നില്ല. എന്നെ ന്യായീകരിക്കുകയല്ല, ഞാൻ പറഞ്ഞത് തെറ്റാണ്. വേദനിപ്പിച്ചതിന് മാപ്പ്. ഈ കോലാഹലങ്ങള്‍ക്കിടയില്‍ നീതി നഷ്ടപ്പെടരുത്...’’ എന്നായിരുന്നു അന്ന് അഭിരാമിയുടെ പോസ്റ്റ്.