-->
1988ൽ റിലീസ് ചെയ്ത 'ഖയാമത്ത് സേ ഖയാമത്ത് തക്' എന്ന ചിത്രം ഹിറ്റായതിന് ശേഷമുണ്ടായ മാറ്റത്തെക്കുറിച്ച് സംസാരിച്ച് ബോളിവുഡ് സൂപ്പർതാരം ആമിർഖാൻ. സിനിമ ഹിറ്റായതോടെ തന്നെ തേടി 300 മുതല്‍ 400 വരെ ഓഫറുകള്‍ വന്നിരുന്നുവെന്നും ഒരുപാട് ചിത്രങ്ങൾ കമ്മിറ്റ് ചെയ്തത് പിന്നീട് അബദ്ധമായെന്നും ആമിർ ഖാൻ പറഞ്ഞു.
ഒരോ ദിവസവും വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നുവെന്നും എന്നും താൻ വീട്ടിൽ എത്തി പറയുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആര്‍ ഐനോക്സ് സംഘടിപ്പിച്ച ആമിര്‍ ഖാന്‍ സ്പെഷല്‍ ചലച്ചിത്രോത്സവത്തിന്‍റെ ലോഞ്ചിന്‍റെ ഭാഗമായി ജാവേദ് അഖ്തറുമായി നടത്തിയ സംവാദത്തിലാണ് പ്രതികരണം.
'അതുവരെ മന്‍സൂര്‍ ഖാനും നസീര്‍ ഹുസൈനുമൊപ്പം മാത്രമേ ഞാന്‍ പ്രവര്‍ത്തിച്ചിരുന്നുള്ളൂ, അസിസ്റ്റന്‍റ് ആയി. പക്ഷേ എന്‍റെ ആദ്യ സിനിമ വിജയിച്ചതോടെ എനിക്ക് ഒരുപാട് ഓഫറുകള്‍ വരാന്‍ തുടങ്ങി. സത്യസന്ധമായി പറയുകയാണെങ്കില്‍ എനിക്ക് ആ സമയത്ത് 300 മുതല്‍ 400 ഓഫറുകള്‍ വരെ ലഭിച്ചു. പല സ്ഥലങ്ങളില്‍ നിന്ന് ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എന്നെ കാണാനെത്തി. ഒരു പുതുമുഖം ആയിരുന്നതിനാല്‍ ഒരു ചിത്രം സൈന്‍ ചെയ്യുന്നത് പോലും ഒരു വലിയ ജോലിയാണെന്ന് ഞാന്‍ മനസിലാക്കിയിരുന്നില്ല.
ആ സമയത്ത് അഭിനേതാക്കള്‍ 30 മുതല്‍ 50 സിനിമകള്‍ വരെയാണ് ഒരേ സമയത്ത് ചെയ്തുകൊണ്ടിരുന്നത്. അനില്‍ കപൂര്‍ ആണ് അതില്‍ ഏറ്റവും കുറച്ച് സിനിമകള്‍ ഒരേ സമയം ചെയ്തിരുന്നത്. 33 ചിത്രങ്ങള്‍. ഇതൊക്കെ കണ്ട് ആ സമയം ഒറ്റയടിക്ക് ഞാന്‍ 9- 10 ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തു. എന്നാല്‍ എനിക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ള സംവിധായകരില്‍ നിന്നൊന്നും അവസരം ലഭിച്ചിരുന്നുമില്ല. ഈ ചിത്രങ്ങളുടെ ഷൂട്ട് ആരംഭിച്ചപ്പോഴാണ് ചെയ്ത തെറ്റിന്‍റെ ആഴം എനിക്ക് മനസിലായത്.
ഓരോ ദിവസവും മൂന്ന് ഷിഫ്റ്റിലും ജോലി ചെയ്യേണ്ടിവന്നു എനിക്ക്. ഞാന്‍ ഒട്ടും സന്തോഷവാനായിരുന്നില്ല. ദിവസവും വീട്ടില്‍ എത്തിയാല്‍ ഞാന്‍ കരയുമായിരുന്നു. ചെയ്ത ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടാനും തുടങ്ങി. അന്ന് എന്നെ ഒരു വണ്‍ ടൈം വണ്ടര്‍ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.' ആമിർ ഖാൻ വ്യക്തമാക്കി.